തിരുവനന്തപുരം: വൈദ്യുതി ഉത്പാദനത്തിനുള്ള കല്‍ക്കരി എടുക്കുന്നതിന് ഒഡിഷയിലെ ബൈതരണിയില്‍ കേരളത്തിന് അനുവദിച്ചിരുന്ന കല്‍ക്കരിപാടം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വീഴ്ച മൂലമാണെന്ന് വൈദ്യുത മന്ത്രി ആര്യാടന് മുഹമ്മദ്.
നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. എന്നാല്‍ 2011 ജനുവരി 25ന് ഉല്പാദനം ആരംഭിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തി. കടുത്ത ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്ന കേരളം ഭാവിയിലേക്കുള്ള നീക്കിയിരുപ്പായി കണ്ടിരുന്ന 1000 മെഗാവാട്ടിന്റെ പദ്ധതിയാണ് നഷ്ടമായതെന്നതിനാല് ആര്യാടന്റെ ആരോപണത്തിന് ഗൗരവമേറുന്നു.
കേരളത്തില്‍ പവര്‍കട്ടില്ലെന്നും ലോഡ് ഷെഡ്ഡിങ് മാത്രമാണ് ഉള്ളതെന്നും വൈദ്യുതിമന്ത്രി പറഞ്ഞു. ഇടുക്കി പദ്ധതി കമ്മീഷന് ചെയ്ത ശേഷം ഉണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേതെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു ആര്യാടന്. അധികവില കൊടുത്ത പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിന് 700 കോടി രൂപ ചെലവായെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
വൈദ്യുതിയില്‍ 64 ശതമാനം കുറവുണ്ടായ 2008-09 ല്‍ ഇടതുസര്‍ക്കാര്‍ ലോഡ്ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമയേത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
അതേസമയം ആസൂത്രണത്തിലെ പിഴവാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് അടിയന്തരപ്രമേയ നോട്ടീസ് നല്കിയ മുന്‍ വൈദ്യുതമന്ത്രി എ.കെ ബാലന് പറഞ്ഞു. കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി ലഭിച്ചിരുന്നെങ്കില്‍ പ്രതിസന്ധിയുണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര വൈദ്യുതി വിഹിതം വെട്ടിക്കുറച്ച കാര്യം ആര്യാടന് മറച്ചുവച്ചുവെന്നും ബാലന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: