കണ്ണൂര്‍: യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസിന്റെ പുനരന്വേഷണത്തിന്റെ ഭാഗമായി ടി.പി.ചന്ദ്രശേഖരന് വധക്കേസ് പ്രതിയായ ടി.കെ.രജീഷിനെ ചോദ്യം ചെയ്യാന്‍ കോഴിക്കോട് എരഞ്ഞിപ്പാലം മാറാട് പ്രത്യേക കോടതി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് അനുമതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണത്തിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ 21 നും 24 നും ഇടയിലുളള ദിവസങ്ങളില്‍ രജീഷിനെ ചോദ്യം ചെയ്യും. ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും പിന്നീട് ശിക്ഷിക്കപ്പെടുകയും ചെയ്തവരില്‍ ഒരാള്‍ മാത്രമേ ജയകൃഷ്ണന് മാസ്റ്ററെ വധിച്ച സംഘത്തില്‍ ഉണ്ടായിരുന്നുള്ളൂ എന്ന രജീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വധക്കേസ് ക്രൈംബ്രാഞ്ചിനെക്കൊണ്ട് പുനരന്വേഷിപ്പിക്കാന്‍ ഏതാനും ദിവസം മുമ്പ് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്. രജീഷ് ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസുമായി ബന്ധപ്പെട്ട് ചന്ദ്രശേഖരന് വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിരവധി വിവരങ്ങള്‍ നല്‍കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതുകൊണ്ടുതന്നെ രജീഷിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ജയകൃഷ്ണന് മാസ്റ്റര്‍ വധം നടന്ന സമയം തൊട്ട് സംഭവം സിപിഎം ഉന്നത നേതൃത്വത്തിന്റെ ഗൂഢാലോചനയുടെ ഫലമാണെന്നും നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും സംഘപരിവാര്‍ സംഘടനകളും ജയകൃഷ്ണന് മാസ്റ്ററുടെ മാതാവ് കൗസല്യയും അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒടുവില്‍ രജീഷിന്റെ മൊഴി പുറത്തുവന്നപ്പോള്‍ മാത്രമാണ് സിബിഐ അന്വേഷണത്തിന് പകരം ക്രൈംബ്രാഞ്ചിനെക്കൊണ്ട് പുനരന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായത്.
പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിനെകുറിച്ച് അന്വേഷിക്കണമെന്ന് കേസില്‍ വിധി പറഞ്ഞ ജഡ്ജി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതെല്ലാം മാറിമാറി വന്ന സര്‍ക്കാറുകള്‍ അവഗണിക്കുകയായിരുന്നു. കോടതിയുടെ ആരോപണത്തിന് പാത്രമായ കേരള പോലീസിലെ ഉദ്യോഗസ്ഥര്‍ തന്നെ വീണ്ടും കേസ് അന്വേഷിക്കുന്നു എന്നത് കേസിലെ യാഥാര്‍ത്ഥ്യം എത്രമാത്രം പുറത്തുവരുമെന്ന ആശങ്ക വിവിധ കോണുകളില്‍ നിന്നും ഉയരാന്‍ കാരണമായിട്ടുണ്ട്. സംഭവത്തില്‍ ജില്ലയിലെ ഉന്നത സിപിഎം നേതാക്കള്‍ക്കടക്കം പങ്കുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നുവെങ്കിലും അതൊക്കെ ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പുറത്തുവരുമോ എന്ന കാര്യവും കണ്ടറിയേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: