കണക്ടിക്കട്ട്: വെടിവയ്പില്‍ 20 കുട്ടികളടക്കം 27 പേര് മരിക്കാനിടയായ കണക്ടിക്കട്ടിലെ സാഡി ഹുക്ക് സ്കൂള്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സന്ദര്‍ശിച്ചു. മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച ഒബാമ, അവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും അറിയിച്ചു.
അമേരിക്കയിലെ ഇന്റര്‍ ഫൈത്ത് സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്. പ്രിയപ്പെട്ട കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട മാതാപിതാക്കളും കുടുംബാംഗങ്ങളും വിതുമ്പുന്ന കണ്ണുകളോടെ പരസ്പരം സമാശ്വസിപ്പിച്ചു. ഒബാമ അക്ഷമനായി മരിച്ചവരുടെ ആശ്രിതര്‍ക്കൊപ്പം ഏറെ നേരം സദസ്സിലിരുന്നു. സര്‍വ്വമത പ്രാര്‍ത്ഥനകള്‍ക്കുശേഷമാണ് ഒബാമ അനുസ്മരണ പ്രഭാഷണം നടത്തിയത്. കുട്ടികള്‍ക്ക് സുരക്ഷ എര്പ്പെടുത്തുന്നതില് അമേരിക്ക പരാജയപ്പെട്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയുണ്ടാകുമെന്നും ഒബാമ പറഞ്ഞു.
അടുത്തിടെയുണ്ടായ കൂട്ടക്കൊലകള്‍ അമേരിക്കയ്ക്ക് മുന്നില്‍ വലിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഒബാമ പറഞ്ഞു. രാജ്യത്തിന്റെ സ്നേഹവും പ്രാര്‍ത്ഥനകളും നിങ്ങള്ക്കൊപ്പമുണ്ടെന്നറിയിക്കാനാണ് ഞാനിവിടെയെത്തിയിരിക്കുന്നത്. ഈ ദുഖത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല, നമ്മുടെ രാജ്യവും ഞാനും അതില്‍ പങ്കുചേരുന്നു. വിതുമ്പാനൊരുങ്ങിയ കണ്ണുകളോടെ ഒബാമ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: