തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളത്തിലെ മനുഷ്യക്കടത്തിനെക്കുറിച്ച് ഡിജിപിയോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
വിഷയത്തില്‍ പ്രതിപക്ഷത്തു നിന്നും പി. ശ്രീരാമകൃഷ്ണന് ഉന്നയിച്ച അടിയന്തര പ്രമേയനോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. സംഭവം അന്വേഷിക്കാന്‍ ഐബിയോട് ആവശ്യപ്പെടുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ നെടുമ്പാശ്ശേരിയില്‍ വീണ്ടും നിയമിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യക്കടത്തിന്റെ പേരില്‍ നേരത്തെ നടപടിക്ക് വിധേയനായിരുന്ന പോലീസുദ്യോഗസ്ഥനാണ് ഇപ്പോഴും പ്രതിസ്ഥാനത്തുള്ളതെന്ന് പി. ശ്രീരാമകൃഷ്ണന് ചൂണ്ടിക്കാട്ടി. അജീബ് എന്ന പോലീസുദ്യോഗസ്ഥന്റെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങള്‍ വന്നതായാണ് റിപ്പോര്‍ട്ടുകളെന്നും ശ്രീരാമകൃഷ്ണന് ചൂണ്ടിക്കാട്ടി. വീണ്ടും വിമാനത്താവളത്തില്‍ ഡ്യൂട്ടി ലഭിക്കുന്നതിന് ഇയാള്‍ 10 ലക്ഷം രൂപ കോഴ നല്‍കിയതായി റിപ്പോര്‍ട്ടുണ്ടെന്നും ആര്‍ക്കാണ് ഈ തുക ലഭിച്ചതെന്നും ശ്രീരാമകൃഷ്ണന് ചോദിച്ചു.
വിമാനത്താവളത്തിലെ സുരക്ഷാചുമതല ഐബിക്കാണെങ്കിലും കേരള പോലീസിലെ ഉദ്യോഗസ്ഥരെ നല്‍കുന്നത് എന്ത് മാനദണ്ഡത്തിലാണെന്നും ശ്രീരാമകൃഷ്ണന് ചോദിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കര്‍ശനമായ പരിശോധനകളോടെയാണ് ഈ നിയമനങ്ങള്‍ നടത്തിയിരുന്നതെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ അതിനു മുതിരുന്നില്ലെന്ന് ശ്രീരാമകൃഷ്ണന് കുറ്റപ്പെടുത്തി.
എന്നാല്‍ 2006 ല്‍ വിമാനത്താവള ഡ്യൂട്ടിയില്‍ നിന്ന് മാറ്റിയ അജീബിനെ 2007 ല്‍ വീണ്ടും നിയമിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. വിമാനത്താവളത്തിന്റെ സുരക്ഷാചുമതല ഐബിക്കാണ്. കേരള പോലീസിന് ഇതില്‍ ചെറിയ പങ്ക് മാത്രമേയുള്ളൂ. കേരള പോലീസ് നിയോഗിക്കുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് ഐബി തന്നെയാണ് പരിശോധന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. എന്നാല്‍ ആഭ്യന്തരമന്ത്രിയുടെ ഉറപ്പ് വിശ്വസിക്കുന്നതായി പറഞ്ഞ പ്രതിപക്ഷം പതിവുപോലെ ഇറങ്ങിപ്പോക്ക് പ്രഖ്യാപനം നടത്തിയില്ല. സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന മന്ത്രിയുടെ ഉറപ്പ് വിശ്വസിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: