ന്യൂദല്‍ഹി: പട്ടികജാതിവര്‍ഗ വിഭാഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കാനുള്ള ബില്‍ രാജ്യസഭ പാസാക്കി. 117-ാമത് ഭരണഘടനാ ഭേദഗതി ബില്ലാണ് ബിജെപിയുടെ പിന്തുണയോടെ പാസായത്. ബിജെപി ആവശ്യപ്പെട്ട പ്രകാരം ബില്ലില്‍ സ്ഥാനക്കയറ്റത്തിന്റെ മാനദണ്ഡങ്ങളില്‍ കാര്യക്ഷമതയും പുനഃസ്ഥാപിച്ചിട്ടുണ്ട്. മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ അനുകൂലമായി വോട്ട് ചെയ്യൂവെന്ന് ബിജെപി ആദ്യമെ അറിയിച്ചിരുന്നു.
245 അംഗങ്ങളുള്ള രാജ്യസഭയില്‍ 206 പേര് അനുകൂലിച്ചും പത്തു പേര് എതിര്‍ത്തും വോട്ട് ചെയ്തു. ഒന്‍പത് അംഗങ്ങളുള്ള മുലായം സിംഗിന്റെ സമാജ്വാദി പാര്‍ട്ടി(എസ്.പി) ബില്ലിനെ എതിര്‍ത്തു. കഴിഞ്ഞ വ്യാഴാഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ലില്‍ ഇന്നലെ വോട്ടെടുപ്പ് നടക്കുന്നതിനു തൊട്ടു മുമ്പ് വരെ നാടകീയമായ സംഭവങ്ങളാണുണ്ടായത്. ബില്ലിനെ ശക്തമായി എതിര്‍ത്ത സമാജ്വാദിപാര്ട്ടി രാജ്യസഭയില്‍ ബില്‍ പാസാക്കിയാല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ചെറുകിട മേഖലയിലെ വിദേശ നിക്ഷേപ നയത്തെ പോലെ സംവരണ ബില്ലിന്റെ തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിട്ടുകൊടുക്കണമെന്നും ഇവര്‍ വാദിച്ചു.
ഭരണഘടനാഭേദഗതിബില്‍ പാസ്സാകാന്‍ സഭയില്‍ ഹാജരാകുന്ന അംഗങ്ങളുടെ മൂന്നില്‍ രണ്ടിന്റെ പിന്തുണ ആവശ്യമായിരുന്നു. ലോക്സഭയില്‍ പക്ഷേ സര്‍ക്കാരിന് ബില്‍ പാസാക്കുക ഇതുപോലെ എളുപ്പമാകില്ല. ഈ സമ്മേളനത്തില്‍ തന്നെ ബില്‍ ലോക്സഭയ്ക്ക് മുമ്പാകെ കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍.
ഇതിനിടെ, പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലിക് ബാബ്റി സംഭവത്തെ മുംബൈ ഭീകരാക്രമണവുമായി താരതമ്യം ചെയ്തതിനെതിരെ സര്‍ക്കാരിന് തിരിച്ചടിക്കാന്‍ പോലുമായില്ലെന്ന് ബിജെപി രാജ്യസഭയില്‍ കുറ്റപ്പെടുത്തി. മാലിക്കിന് രൂക്ഷമായ ഭാഷയില്‍ പോലും മറുപടി നല്കാന് സര്ക്കാരിനാവാതിരുന്നത് അപലപനീയമാണെന്നാണ് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. മാലിക്കിന് കൃത്യമായി മറുപടി നല്‍കാത്ത ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ മൗനം പാലിക്കുകയായിരുന്നുവെന്ന് ബിജെപി അംഗം യശ്വന്ത് സിന്‍ഹ ആരോപിച്ചു.
ഹാഫീസ് സയ്യിദിനെതിരെ പാക്കിസ്ഥാന് കേസെടുത്തുവെന്ന മാലിക്കിന്റെ പ്രസ്താവന തെറ്റാണെന്നായിരുന്നു മന്ത്രി പ്രതികരിച്ചത്. സയ്യിദിനെ അറസ്റ്റ് ചെയ്തിട്ടില്ല. പാക്കിസ്ഥാന് ഇന്ത്യക്ക് കൈമാറിയ രേഖയില്‍ ഇക്കാര്യം വ്യക്തമാണെന്നും ഷിന്‍ഡെ രാജ്യസഭയില്‍ അറിയിച്ചു. ഈ വിശദീകരണത്തിലാണ് ഹാഫീസിനെ നല്ലപിള്ളയാക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.
ഹാഫീസ് സയീദിനെതിരെ ഇന്ത്യ കൃത്യമായ തെളിവ് കൈമാറിയിട്ടില്ല എന്നാണ് മാലിക് പ്രസ്താവിച്ചത്. ഹാഫീസിനെ ലോകത്തിനു മുന്നില്‍ നിരപരാധിയായി ചിത്രീകരിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. കൂടാതെ ഭീകരാക്രമണവുമായി പാക്കിസ്ഥാന് ബന്ധമില്ലെന്നും മാലിക്കിന് സ്ഥാപിച്ചെടുക്കണമായിരുന്നു. മാലിക്കിന്റെ ഈ ശ്രമം ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ സത്യസന്ധതയേയും സുരക്ഷാ നടപടികളുടെ കാര്യക്ഷമതയേയും ചോദ്യം ചെയ്യുന്നതായിരുന്നു.
മാലിക്കിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര റദ്ദാക്കണമെന്നും ബിജെപി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: