തിരുവനന്തപുരം: സംസ്ഥാനം അതിരൂക്ഷമായ വരള്‍ച്ചാഭീഷണിയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നാല് ജില്ലകളെ വരള്‍ച്ചാബാധിത ജില്ലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ജില്ലകളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ദുരന്ത നിവാരണ അഥോറിറ്റി യോഗം ചേരും. കൂടുതല്‍ ജില്ലകളെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തിന് വേണ്ടി മുന്‍ കൃഷിമന്ത്രി മുല്ലക്കര രത്നാകരന് അവതരിപ്പിച്ച അടിയന്തരപ്രമേയനോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തു സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. നാലു ജില്ലകളെ വരള്‍ച്ചാബാധിത ജില്ലകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട് എന്നിവയാണു വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചത്. മഴ ലഭിച്ച എറണാകുളം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളില്‍ മഴയുടെ തോതു കുറയുകയും ചെയ്തു. 50 ശതമാനം മഴ മാത്രമെ ഇവിടങ്ങളില്‍ ലഭിച്ചിട്ടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വരള്‍ച്ച മൂലമുണ്ടാകുന്ന നഷ്ടം മറികടക്കാന്‍ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചതായും ഇതിന്റെ പൈലറ്റ് പദ്ധതി പാലക്കാട് ആരംഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. മണ്‍സൂണ്‍ മഴയുടെ കുറവു കൊണ്ടു തന്നെ സംസ്ഥാനത്ത് വരള്‍ച്ച നേരിടുമെന്ന് ഉറപ്പായിരുന്നതായും എന്നാല്‍ ഇതിന് അനുസൃതമായ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരിനായില്ലെന്നും മുല്ലക്കര രത്നാകരന് പറഞ്ഞു.
വരള്‍ച്ച പഠിക്കാന്‍ കേന്ദ്രസംഘമെത്തിയെങ്കിലും അവര്‍ വന്നപ്പോള്‍ സംസ്ഥാനത്ത് മഴയുള്ള സമയമായിരുന്നു. അതുകൊണ്ടു തന്നെ വസ്തുതാവിരുദ്ധമായ റിപ്പോര്‍ട്ടാണ് അവര്‍ നല്‍കിയിട്ടുള്ളതെന്നും മുല്ലക്കര രത്നാകരന് ചൂണ്ടിക്കാട്ടി. പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നിന്നും തമിഴ്നാട് വെള്ളം നല്കാത്തതിനാല് പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം നാളത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പറമ്പിക്കുളം-ആളിയാര്‍ കരാറിന്റെ ലംഘനമാണ് തമിഴ്നാട് നടത്തുന്നത്. കേരളത്തിന് ആവശ്യമായ വെള്ളം നല്കുന്നതില് തമിഴ്നാട് അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നത്. ഇക്കാര്യം തമിഴ്നാടിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെങ്കിലും അനുകൂലമായി പ്രതികരിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ തമിഴ്നാടിനെ നേരിട്ട് ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും അവര്‍ തയാറായിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: