തിരുവനന്തപുരം: സംസ്ഥാനത്ത് അരി വിലയിലുണ്ടായ വര്‍ദ്ധനവ് നിയന്ത്രണ വിധേയമായതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. നാളെ മുതല്‍ 60,000 ടണ്‍ അരി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവെയ്പും തടയാന്‍ നടത്തുന്ന പരിശോധനകളെ പ്രതിരോധിക്കാന്‍ കടയടപ്പുപോലുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളുമായി വന്നാല്‍ സര്‍ക്കാര്‍ അതിന് നിന്നു കൊടുക്കില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എറണാകുളം വിപണിയില്‍ ശനിയാഴ്ച 38 രൂപയായിരുന്ന കര്‍ണാടക വടി അരിക്ക് 36 രൂപയായി ചുരുങ്ങിയതായി മന്ത്രി ചൂണ്ടിക്കാട്ടി. ജയ അരിക്ക് 26 രൂപയായും പാലക്കാടന്‍ മട്ടയ്ക്ക് 36 രൂപയായും വില താഴ്ന്നു. വെള്ളയരിക്ക് 24.50 രൂപയായും പച്ചരിക്ക് 21 മുതല്‍ 23 രൂപ വരെയായും താഴ്ന്നതായി മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ വിപണിയിലെ ഇടപെടല്‍ തുടരുമെന്ന് വ്യക്തമാക്കിയ മന്ത്രി സിവില്‍ സപ്ലൈസ് വഴിയും റേഷന്‍ കടകള്‍ വഴിയും അരി വിതരണം ഊര്‍ജിതമാക്കാനായി പരിശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനുള്ള അരി മൊത്തവ്യാപാരികള്‍ ഇന്നു മുതല്‍ എഫ്സിഐ ഗോഡൗണുകളില്‍ നിന്ന് ഏറ്റെടുത്ത് വിതരണം ചെയ്യും. 25 കിലോഗ്രാം അരി 19.50 രൂപ നിരക്കില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയുന്നതിന്റെ ഭാഗമായി റെയ്ഡ് ശക്തമാക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് റെയില്‍വേ വാഗണുകള്‍ വഴി അരിയെത്തിക്കുന്നതില്‍ ഉണ്ടായ തടസം നീക്കാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
ഈ മാസം 12 ന് ആന്ധ്രയിലെ ഗോദാവരിയില്‍ നിന്ന് പുറപ്പെട്ട വാഗണ്‍ ഇതുവരെ കേരളത്തില്‍ എത്തിയിട്ടില്ല. കണ്‍സ്യൂമര്‍ ഫെഡ് വഴി വിതരണം ചെയ്യേണ്ട 2500 ടണ്‍ അരിയാണ് ഈ വാഗണില്‍ ഉള്ളത്. ആന്ധ്രയിലെ ഗുണ്ടൂരില്‍ ഈ വാഗണ്‍ കുടുങ്ങിക്കിടക്കുകയാണെന്നും റെയില്‍വേ അധികൃതരുമായും വിഷയം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കരിഞ്ചന്തയും പൂഴ്ത്തിവെയ്പും തടയാന്‍ നടത്തുന്ന പരിശോധനകള്‍ ആരെയും ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയല്ലെന്നും പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ വേണ്ടിയാണെന്നും മന്ത്രി വ്യക്തമാക്കി. കരിഞ്ചന്തയും പൂഴ്ത്തിവെയ്പും സംബന്ധിച്ച് സര്‍ക്കാരിന് ലഭിച്ച വിവരങ്ങള്‍ ശരിവെയ്ക്കുന്നതായാണ് പരിശോധനയില്‍ വ്യക്തമായത്. പലയിടത്തും പൂഴ്ത്തിവെയ്പും ക്രമക്കേടും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതുമാര്‍ക്കറ്റിലും സ്വകാര്യ ഗോഡൗണിലും വരെ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: