ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബസില്‍ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം. ബലാത്സംഗകേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്തു.
ബലാത്സംഗത്തിന് ഇരയാകുന്നവര്‍ മരിച്ചതിനു തുല്യമായാണ് ജീവിക്കുന്നത്. ദല്‍ഹിയില്‍ പുരുഷനോടൊപ്പം പോലും സ്ത്രീക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും സുഷമ സ്വരാജ് ലോക്സഭയില്‍ പറഞ്ഞു. മാനഭംഗക്കേസുകളിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നത് സഭയുടെ പൊതുവികാരമാണെന്ന് സ്പീക്കര്‍ മീരാകുമാര്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
അക്രമങ്ങളെ ചെറുക്കാന്‍ സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം നല്‍കണമെന്നും മാനഭംഗകേസുകളില്‍ വേഗത്തില്‍ ശിക്ഷ വിധിക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും കോണ്‍ഗ്രസ് എംപിയും വനിതാ കമ്മീഷന് അദ്ധ്യക്ഷയുമായ ഗിരിജാ വ്യാസ് ആവശ്യപ്പെട്ടു. ലോക്സഭയില്‍ ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈനാണ് പ്രശ്നം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സംഭവത്തെ കക്ഷികള്‍ രൂക്ഷമായി അപലപിച്ചു.
രാജ്യസഭയില്‍ ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡുവാണ് പ്രശ്നം ഉയര്‍ത്തിയത്. ദല്‍ഹിയില്‍ ക്രമസമാധാന നില തകിടം മറിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷം ഒന്നടങ്കം കുറ്റപ്പെടുത്തി. ഇതേസമയം കൂട്ടമാനഭംഗത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ റോഡ് ഉപരോധിച്ചു.
ഞായറാഴ്ച രാത്രിയാണ് ഓടിക്കൊണ്ടിരുന്ന ബസില്‍വെച്ച് പെണ്‍കുട്ടിയെ മാനഭംഗം ചെയ്തശേഷം പുറത്തേക്ക് വലിച്ചെറിഞ്ഞത്. പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടിയെയും പുറത്തെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ദല്‍ഹി സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബോധം വന്നെങ്കിലും പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. പീഡനത്തെ ചെറുക്കുന്നതിനിടെ പെണ്‍കുട്ടിയെ പ്രതികള്‍ കമ്പിപാരകൊണ്ട് അടിച്ചെന്നും പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: