കൊച്ചി: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ നാട്ടില്‍പ്പോയാല്‍ തിരികെയെത്തുമെന്ന് ഉറപ്പില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നാട്ടില്‍ പോകാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ നാവികര്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്.
നാവികരുടെ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തു. ക്രിസ്മസ് കുടുംബത്തോടൊപ്പം ആഘോഷിക്കണമെന്ന നാവികരുടെ ആഗ്രഹത്തോട് സര്‍ക്കാരിന് യോജിക്കാനാവില്ല. നാവികരുടെ വെടിയേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ക്രിസ്മസ് ആഘോഷം എങ്ങനെയായിരിക്കും എന്നത് ഈ വേളയില്‍ അവര്‍ ചിന്തിക്കണം. നാവികരെ നാട്ടില്‍ പോകാന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ നാവികര്‍ ഇറ്റലിയില്‍ പോയാല്‍ രണ്ട് ആഴ്ച്ചക്കകം തിരികെ എത്തിക്കാം എന്നതില്‍ ഉറപ്പ് നല്‍കാമെന്ന് നാവികര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു. ഇതേസമയം നാവികരുടെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.
കടല്‍ക്കൊല കേസിലെ നാവികരെ വിട്ടുകിട്ടാനുള്ള സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറ്റാലിയന്‍ പ്രതിരോധമന്ത്രി ജിയാം പൗളോ ഡി പൗള കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. ഇറ്റാലിയന്‍ നാവികരായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണ് നാട്ടില്‍ പോകണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നാട്ടില്‍ പോകാനാണ് ഇരുവരും അനുമതി തേടിയത്.
2012 ഫെബ്രുവരി 15നാണ് ഇറ്റാലിയന്‍ കപ്പലില്‍ നിന്നും നിന്നും വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്. കൊല്ലം നീണ്ടകരക്കടുത്താണ് മത്സ്യ ബന്ധന ബോട്ടിലുണ്ടായ ജെലസ്റ്റിന്‍, പിങ്കുഎന്നിവര് വെടിയേറ്റ് മരിച്ചത്. എണ്ണയുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഫുജൈറയില്‍ നിന്നും വരികയായിരുന്ന ഇറ്റാലിയന്‍ എണ്ണടാങ്കര്‍ എന്റിക്ക ലെക്സിയില്‍ നിന്നാണ് വെടിവയ്പുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: