ന്യൂദല്‍ഹി: ദല്‍ഹി പീഡനക്കേസ് പ്രതികളുടെ വിചാരണ 30 ദിവസത്തിനകം പൂര്‍ത്തിയാക്കി വധശിക്ഷ നല്‍കണമെന്നാണ് ആവശ്യമെന്നു ലോക് സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്. പാര്‍ലമെന്റിനു മുന്നില്‍ എന്‍ഡിഎ എംപിമാരുടെ ധര്‍ണയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.
കുറ്റവാളികള്‍ക്കെതിരേ നടപടി എടുക്കാന്‍ നിര്‍ദേശിക്കുകയല്ല മറിച്ചു നടപടി കൈക്കൊള്ളുകയാണ് സോണിയ ഗാന്ധി ചെയ്യേണ്ടതെന്നും സുഷമ പറഞ്ഞു. ഇന്നലെ രാത്രി യുപിഎ ചെയര്‍പേഴ്സണ്‍ സോണിയാഗാന്ധി പെണ്‍കുട്ടിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധി ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയ്ക്ക് കത്തയച്ചു
അതേസമയം കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടിയുടെ ജീവിന് നിലനിര്‍ത്തുന്നത്. തിങ്കളാഴ്ച്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില ഇന്നലെ വൈകിട്ടോടെയാണ് വഷളായത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ പെണ്‍കുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
വെന്റിലേറ്ററിലേക്ക് മാറ്റിയ ശേഷമുള്ള 72 മണിക്കൂറുകള്‍ പെണ്‍കുട്ടിയുടെ ജീവന് സംബന്ധിച്ച് നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മാനഭംഗ ശ്രമത്തിനിടെ പെണ്‍കുട്ടിയെ ഏഴംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതാണ് ആരോഗ്യനില വഷളാകാന്‍ കാരണം. ഞായറാഴ്ച രാത്രിയാണ് ഓടിക്കൊണ്ടിരുന്ന ബസില്‍വെച്ച് പെണ്‍കുട്ടിയെ മാനഭംഗം ചെയ്തശേഷം പുറത്തേക്ക് വലിച്ചെറിഞ്ഞത്. പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടിയെയും പുറത്തെറിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മറ്റ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. സംഭവത്തിനെതിരെ രാജ്യമെങ്ങും വന്‍ പ്രതിഷേധമാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: