വാഷിംഗ്ടണ്‍: സ്വയം പ്രതിരോധത്തിനെന്ന പേരില്‍ അമേരിക്കയില്‍ ആറാം ക്ലാസുകാരന് തോക്കുമായി സ്കൂളിലെത്തി. കണക്ടിക്കട്ടിലെ എലമെന്ററി സ്കൂളിലുണ്ടായ വെടിവെയ്പിന്റെ പശ്ചാത്തലത്തില്‍ സ്വയം പ്രതിരോധത്തിനായിട്ടാണ് തോക്ക് കൊണ്ടുവന്നതെന്നായിരുന്നു കുട്ടിയുടെ മറുപടി.
മാരകായുധം സ്കൂളില്‍ കൊണ്ടുവന്നതിന്റെ പേരില്‍ പേര് വെളിപ്പെടുത്താത്ത ബാലനെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കൂടെപഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്കൂളിലെ അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് 11കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് കണ്ടെടുത്തത്. പോലീസെത്തി കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കുട്ടി സ്വയം പ്രതിരോധത്തിനാണെന്ന മറുപടി നല്‍കിയത്.
തോക്കിനുള്ളില്‍ നിറയുണ്ടായിരുന്നില്ല. എന്നാല്‍ കുട്ടിയുടെ കൈവശം വെടിയുണ്ടകള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കുട്ടിയുടെ പേര് പുറത്തുവിട്ടിട്ടില്ല. അതേസമയം കുട്ടി സഹപാഠികളുടെ തലയ്ക്ക് നേരെ തോക്കുചൂണ്ടിയതായും വിവരമുണ്ട്. ഇക്കാര്യവും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
തന്റെ സുരക്ഷക്കായി മാതാപിതാക്കളാണ് തോക്ക് നല്‍കിയതെന്ന് ആണ്‍കുട്ടി മറ്റുള്ളവരോട് പറഞ്ഞതായി വിവരമുണ്ട്. എന്നാല്‍ ഇക്കാര്യം കുട്ടിയുടെ മാതാപിതാക്കള്‍ തള്ളിക്കളഞ്ഞു. കഴിഞ്ഞ ദിവസം കണക്ടിക്കട്ടിലെ സാന്‍ഡി ഹുക്ക് എലിമെന്ററി സ്കൂളിലുണ്ടായ വെടിവെയ്പില്‍ 20 കുട്ടികളടക്കം 27 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: