കൊച്ചി: കടല്‍ക്കൊല കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് രണ്ട് ഇറ്റാലിയന്‍ നാവികരെയും രാജ്യം വിടാന്‍ അനുമതി നല്‍കുന്നതിനോട് എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കുടുംബാംഗങ്ങളോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കാന്‍ ഇറ്റലിയിലേക്കു പോകാന്‍ അനുവദിക്കണമെന്ന് നാവികര്‍ നേരത്തെ ഹൈക്കോടതിയോട് അപേക്ഷിച്ചിരുന്നു. ഈ കേസിലാണ് കേന്ദ്രസര്‍ക്കാര്‍ കേരളഹൈക്കോടതിയില്‍ നാവികര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്. പ്രതിരോധമന്ത്രാലയത്തില്‍ നിന്നും ലഭിച്ച നാവികര്ക്കനുകൂലമായ സന്ദേശം കേന്ദ്രസര്‍ക്കാര്‍ കോടതിക്കു കൈമാറി. എന്നാല്‍ ഇവരെ ഇറ്റലിയിലേക്ക് പോകാന്‍ അനുവദിക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വാദിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം പരിഗണിച്ച് കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ തന്ത്രപരമായ കരാറുകളുണ്ടെന്നും അതിനാല്‍ നാവികരെ നാട്ടിലയയ്ക്കണമെന്നുമാണ് ഇറ്റാലിയന്‍ അധികൃതര്‍ വാദിച്ചത്. ഫ്രഞ്ച് ചാരക്കേസില്‍ ഇതുപോലെ ജാമ്യം നേടിയ പ്രതികള്‍ സ്വന്തം നാടായ ഫ്രാന്‍സിലേക്ക് രക്ഷപ്പെട്ടു. ഇപ്പോഴും സിബിഐ അവരെ തിരയുകയാണ്. സമാനമായ അനുഭവം ഈ കേസിലും ഉണ്ടാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.
നാവികരുടെ ആവശ്യത്തിന്മേല് കോടതി ഇന്ന് വിധി പറയും. രണ്ടാഴ്ചത്തേക്കാണ് നാട്ടിലേക്കു പോകാന്‍ നാവികരായ സാല്‍വത്തോറെ ജീറോണും ലസ്തോറെ മാസി മിലാനോയും കോടതിയുടെ അനുവാദം തേടിയത്. ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന ഇവര്‍ക്ക് പക്ഷേ രാജ്യം വിടാന്‍ അനുവാദമില്ല. വേണമെങ്കില്‍ ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് കോവളത്തോ മൂന്നാറിലോ ഇവരോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കാന്‍ അവസരമൊരുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ നാവികരെ രണ്ടാഴ്ചയ്ക്കു ശേഷം തിരികെയെത്തിക്കാമെന്നാണ് ഇറ്റാലിയന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച ഹൈക്കോടതിക്ക് ഉറപ്പുനല്‍കിയത്. ജസ്റ്റിസ് പി.ഭവദാസന്‍ ഇന്ന് കേസില്‍ വിധി പറയും.
കേസിന് ക്രിസ്തുമസിന് മുമ്പ് തീര്‍പ്പുണ്ടാക്കണമെന്ന് ഇന്ത്യന്‍ സ്ഥാനപതി ദേബബ്രത സാഹയെ വിളിച്ചുവരുത്തി ഇറ്റലി അന്ത്യശാസനം നല്‍കിയിരുന്നു. കേസില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന രണ്ട് ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ സുപ്രീംകോടതി ഉടന്‍ തീരുമാനമെടുക്കണമെന്നും ഇറ്റലി ആവശ്യപ്പെട്ടു.
വാദം തീര്‍ന്ന് മൂന്നു മാസമായിട്ടും വിധി വൈകുന്നത് ആശങ്കാജനകമാണ്. കടല്‍കൊള്ളക്കാരെന്നു കരുതിയാണ് മത്സ്യത്തൊഴിലാളികളെ വെടിവച്ചത്. സംഭവം നടന്നതാകട്ടെ രാജ്യാന്തരകപ്പല് ചാലിലുമാണ്. എന്നാല്‍ കേസെടുത്ത് അറസ്റ്റു ചെയ്ത ഇറ്റാലിയന്‍ നാവികരെ ഫെബ്രുവരി മുതല്‍ അനാവശ്യമായാണ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇരുവര്‍ക്കും ജാമ്യം അനുവദിച്ചെങ്കിലും ഇന്ത്യവിട്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ല. പാസ്പോര്‍ട്ടും മറ്റ് യാത്രാരേഖകളും ഇവിടെ പിടിച്ചുവച്ചിരിക്കുകയാണ്. അതിനാല്‍ ക്രിസ്തുമസിന് മുമ്പ് നാവികരെ വിട്ടയയ്ക്കണമെന്നും ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെടുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: