അഹമ്മദാബാദ്: ലോകം മുഴുവന്‍ ഉറ്റുനോക്കിയ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും നരേന്ദ്രമോഡിയും ഉജ്ജ്വല വിജയം നേടി. നരേന്ദ്രമോഡി മൂന്നാമതും പാര്‍ട്ടിയെ വിജയസോപാനത്തിലേക്ക് നയിച്ച് ഒരിക്കല്‍ കൂടി കരുത്തു തെളിയിച്ചു. 182 അംഗ നിയമസഭയില്‍ അവസാനഫലം പുറത്തുവരുമ്പോള്‍ പാര്‍ട്ടി 115 സീറ്റുകളില്‍ വിജയിച്ച് വ്യക്തമായ ഭൂരിപക്ഷം നേടി. ഇതോടെ സമാനതകളില്ലാത്ത നേട്ടങ്ങളുടെ പട്ടികയില്‍ മോഡി ഇടം പിടിച്ചു.
ബിജെപിയുടെ ചിരവൈരികളായ കോണ്‍ഗ്രസ് 61 സീറ്റുകളുമായി പ്രതിപക്ഷത്ത് നിലയുറപ്പിച്ചു. കഴിഞ്ഞ 22 വര്‍ഷമായി അധികാരത്തിന് അടുത്തെങ്ങുമെത്താന്‍ സാധിക്കാത്ത കോണ്‍ഗ്രസിന് ഇക്കുറിയും മോഡിയുടെ തേരോട്ടത്തെ തടഞ്ഞു നിര്‍ത്താനായില്ല. കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി രണ്ട് സീറ്റു നേടിയപ്പോള്‍ ശരദ് പവാറിന്റെ എന്‍ സി പി രണ്ടു സീറ്റുകളും ജെ ഡി യു ഒരു സീറ്റും നേടി.
കനത്ത തോല്‍വിയാണ് ഇക്കുറിയും കോണ്‍ഗ്രസിന് നേരിടേണ്ടിവന്നത്. ഗുജറാത്ത് പിസിസി അധ്യക്ഷനായ അര്ജുന് മോദ്വാദിയ പോര്‍ബന്തറില്‍ ബിജെപിയുടെ ബാബു ബൊക്കിരിയയോട് 17, 146 വോട്ടുകള്‍ക്ക് പരാജയപ്പെട്ടപ്പോള്‍ പ്രതിപക്ഷനേതാവായ ശക്തിസിംഗ് ഗോയില്‍ ഫിഷറീസ് മന്ത്രി പുരുഷോത്തം സോളങ്കിയോട് 18,554 വോട്ടുകള്‍ക്ക് ഭാവ്നഗര്‍ റൂറല്‍ മണ്ഡലത്തില്‍ പരാജയം ഏറ്റുവാങ്ങി. കോണ്‍ഗ്രസ് അധികാരത്തിലെത്തുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കുപ്പായം തുന്നി വച്ചിരുന്നവരാണ് രണ്ടുപേരും.
എന്നാല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശങ്കര്‍ സിംഗ് വഗേല കപട്വഞ്ചില് ബിജെപി സ്ഥാനാര്‍ഥി കനുഭായി ദാഭിയോട് നേരിയ ഭൂരിപക്ഷത്തില്‍ കടന്നുകൂടി. ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി നേതാവ് കേശുഭായ് പട്ടേല്‍ സൗരാഷ്ട്രയിലെ വിസാവദാറില്‍ നിന്നുമാണ് വിജയിച്ചത്.
ചോദ്യം ചെയ്യപ്പെടാനാകാത്ത അപ്രമാദിത്വമാണ് ബിജെപിയുടെ വിജയം മുന്നോട്ടുവയ്ക്കുന്നത്. ഗുജറാത്തി ജനതയുടെ സര്‍വതോമുഖമായ പിന്തുണയാണ് ബിജെപിക്കും പടനായകന് നരേന്ദ്രമോഡിക്കുമെന്ന് 2012 തെളിയിച്ചു കഴിഞ്ഞു.
സ്വന്തം മണ്ഡലമായ മണിനഗറില്‍ നരേന്ദ്രമോഡി എതിരാളിയായ ശ്വേതാ ഭട്ടിനെ 86,373 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. അമരാവദി, മംഗ്രോള്‍, കരഞ്ച് മണ്ഡലങ്ങളിലും ബിജെപി വെന്നിക്കൊടി നാട്ടി. വോട്ടെണ്ണല്‍ തുടങ്ങി ഏകദേശം ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ബിജെപിയുടെ വിജയം ഉറപ്പായിക്കഴിഞ്ഞു. എങ്കിലും മുഴുവന്‍ സീറ്റുകളിലെയും ലീഡ് നില പുറത്തു വരുന്നതുവരെ ബിജെപി പ്രവര്‍ത്തകരും മോഡി അനുയായികളും ക്ഷമയോടെ കാത്തു നിന്നു. ഉച്ചയോടെ പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും വിജയാഘോഷങ്ങള്‍ ആരംഭിച്ചു.
മോഡിയുടെ വലംകൈ അമിത് ഷാ നാരായണ്‍പൂര്‍ മണ്ഡലത്തില്‍ നിന്നുമാണ് വിജയിച്ചത്. 2012ലെ വിജയത്തിലൂടെ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ക്ക് ചുട്ടമറുപടിയാണ് മോഡിയും ബിജെപിയും നല്‍കിയിരിക്കുന്നത്. ഫലം പുറത്തുവന്നതോടെ ബിജെപി പ്രവര്‍ത്തകരും അണികളും സംസ്ഥാനത്തെ പ്രധാനറോഡുകള്‍ കയ്യടക്കി. 2012 ട്രെയ്ലര് മാത്രമാണ്, സിനിമ 2014 ആണെന്ന് വിളിച്ചോതുന്ന ഫ്ലെക്സുകളും ബോര്‍ഡുകളുമായി ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദം കൊണ്ടാടി. ഈ തിളക്കമാര്‍ന്ന വിജയത്തിലൂടെ താന്‍ ദേശീയരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അര്‍ഹനാണെന്ന് നരേന്ദ്രമോഡി തെളിയിച്ചതായി അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫസര്‍ സെബാസ്റ്റ്യന്‍ മോറിസ് പറഞ്ഞു. മോഡിയുടെ വിജയം തങ്ങളെ ലഹരിപിടിപ്പിക്കുന്നതാണെന്ന് ബിജെപി രാജ്യസഭാ എംപി സ്മൃതി ഇറാനി പറഞ്ഞു. ഈ നിമിഷങ്ങള്‍ ആഘോഷിക്കപ്പെടേണ്ടതാണെന്നാണ് ബിജെപി മുതിര്‍ന്ന നേതാവ് ബല്‍ബീര്‍ പുഞ്ച് അഭിപ്രായപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: