സിംല: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടി. 68 സീറ്റുകളില്‍ 36 എണ്ണം കോണ്‍ഗ്രസ് നേടി. ബിജെപി 26 സീറ്റുകളും മറ്റുള്ളവര്‍ ആറ് സീറ്റുകളും സ്വന്തമാക്കി. കോണ്‍ഗ്രസിനെ നയിച്ച വീരഭദ്രസിംഗ് ഇരുപതിനായിരം വോട്ടുകള്‍ക്കാണ് വിജയിച്ചത്. നിരവധി അഴിമതിയാരോപണങ്ങള്‍ നേരിടുന്നതിനിടെയായിരുന്നു വീരഭദ്രസിംഗിന്റെ വിജയം. ഹിമാചലില്‍ ബിജെപിക്ക് തെറ്റുപറ്റിയത് എവിടെയാണെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പി.കെ. ധുമലും പറഞ്ഞു.
അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് കേന്ദ്രമന്ത്രിസഭയില്‍നിന്നും രാജിവെക്കേണ്ടിവന്ന വീരഭദ്രസിംഗിനെ ഹിമാചല്‍ പ്രദേശിന്റെ ചുമതല കോണ്‍ഗ്രസ് ഏല്‍പ്പിക്കുകയായിരുന്നു. കോണ്‍ഗ്രസ് നടത്തിയ ഒരു ചൂതാട്ടമായിരുന്നു വീരഭദ്രസിംഗിനെ മുന്നില്‍നിര്‍ത്തിയുള്ള പ്രചാരണം. സംസ്ഥാന മുഖ്യമന്ത്രി ആരാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തീരുമാനിക്കുമെന്ന് വീരഭദ്രസിംഗ് സിംലയില്‍ പറഞ്ഞു.
ബിജെപി നേതാവും മുഖ്യമന്ത്രിയുമായ പി.കെ. ധൂമല്‍ ഹിമര്പൂര് മണ്ഡലത്തില്‍നിന്നും 9500 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കോണ്‍ഗ്രസിലെ നരിന്ദര്‍ താക്കൂറിനെയാണ് ധൂമല്‍ പരാജയപ്പെടുത്തിയത്. പുതിയ സര്‍ക്കാരിന് എല്ലാ ഭാവുകങ്ങളും അദ്ദേഹം നേര്‍ന്നു.
ബിജെപി നേതാവായ ഡോ. രാജീവ് ബിന്‍ഡാല്‍ നഹാന് സീറ്റില്‍ നിന്നും വിജയിച്ചിട്ടുണ്ട്. ഷില്ലൈ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ഹര്ഷവര്ധന് ചൗഹാനെ പരാജയപ്പെടുത്തി ബിജെപിയിലെ ബല്‍ദേവ് ടോമാര്‍ വിജയിച്ചു. സുന്ദര്‍നഗര്‍ സീറ്റില്‍ കോണ്‍ഗ്രസിലെ സോഹന്‍ലാല്‍ താക്കൂര്‍ വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: