ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബസില്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേര് കൂടി പോലീസ് പിടിയിലായി. രാജു, അക്ഷയ് ടാക്കൂര്‍ എന്നിവരെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഒരാളെ പെണ്‍കുട്ടിയ്ക്കൊപ്പം അക്രമികളുടെ മര്‍ദ്ദനത്തിന് ഇരയായ ആണ്‍സുഹ്യത്ത് തിരിച്ചറിഞ്ഞിട്ടുണ്ട്. തീഹാര്‍ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് 4 പേര് പോലീസ് പിടിയിലായിരുന്നു. ഇതേസമയം പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. പെണ്‍കുട്ടി ഇതിനകം ഒന്നിലധികം ശാസ്ത്രക്രിയകള്‍ക്ക് വിധേയയായി. ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്ന പെണ്‍കുട്ടി പ്രതികളെ പിടിച്ചോ എന്ന് അന്വേഷിച്ചുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ദല്‍ഹിയില്‍ സഫ്ദര്‍ജങ് ആശുപത്രിയിലാണ് പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്നത്. ഞായറാഴ്ച വൈകിട്ട് ദല്‍ഹിയില്‍ 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായതാണ് കേസിനാസ്പദമായ സംഭവം. സിനിമ കണ്ടു മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെയും സുഹൃത്തിനെയും ബസില്‍ വലിച്ചുകയറ്റി സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: