അഹമ്മദാബാദ്: ഗുജറാത്തില്‍ നരേന്ദ്രമോഡി ഈ മാസം 26ന് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം ഉന്നയിച്ച് മോഡി സംസ്ഥാന ഗവര്‍ണറെ കണ്ടു. 15 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. കൂടിക്കാഴ്ച്ചക്ക് ശേഷം പുറത്തുവന്ന മോഡി വിജയ ചിഹ്നംകാട്ടി അണികളെ അഭിവാദ്യം ചെയ്തു.
26ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ ഗ്രൗഡില്‍ വച്ചാണ് മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തേക്കും. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ജയലളിതയുടെ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടില്ല. നേരത്തെ മോഡിയ്ക്ക് ജയലളിത ആശംസകള്‍ നേര്‍ന്നിരുന്നു.
ഗുജറാത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ വരുന്നത്. 182 നിയോജക മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 120 സീറ്റുകളില്‍ വിജയിച്ചാണ് ബിജെപി വീണ്ടും അധികാരത്തില്‍ വന്നത്. ബിജെപിയുടെ ചിരവൈരികളായ കോണ്‍ഗ്രസ് 61 സീറ്റുകളുമായി പ്രതിപക്ഷത്ത് നിലയുറപ്പിച്ചു. കഴിഞ്ഞ 22 വര്‍ഷമായി അധികാരത്തിന് അടുത്തെങ്ങുമെത്താന്‍ സാധിക്കാത്ത കോണ്‍ഗ്രസിന് ഇക്കുറിയും മോഡിയുടെ തേരോട്ടത്തെ തടഞ്ഞു നിര്‍ത്താനായില്ല.
കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി രണ്ട് സീറ്റു നേടിയപ്പോള്‍ ശരദ് പവാറിന്റെ എന്‍ സി പി രണ്ടു സീറ്റുകളും ജെ ഡി യു ഒരു സീറ്റും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: