തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള പരിഷ്കരണം 10 വര്‍ഷത്തിലൊരിക്കലാക്കണമെന്നതുള്‍പ്പെടെയുള്ള നിയമസഭാ എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലേത് ശുപാര്‍ശകളല്ല നിര്‍ദേശങ്ങള്‍ മാത്രമാണെന്നും ഇത് സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം പത്തു വര്‍ഷത്തിലൊരിക്കലാക്കണമെന്നും താഴെതട്ടിലുള്ള ജീവനക്കാരുടെ സ്ഥിരം നിയമനം ഒഴിവാക്കി പുറംകരാര്‍ നല്‍കണമെന്നതുമടക്കമുള്ള ശുപാര്‍ശകളാണ് നിയമസഭാ എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഈ റിപ്പോര്‍ട്ടിലുള്ളത് നിര്‍ദ്ദേശങ്ങളാണെന്നും അതു നടപ്പിലാക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നുമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയില്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. 2003 ലെ ധനവിനിയോഗ നയത്തിന്റെ അടിസ്ഥാനത്തില്‍ നിയോഗിച്ച എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് ഇന്നലെ സഭയില്‍ സമര്‍പ്പിച്ചത്.
2010-11 വര്‍ഷത്തെ ധനകാര്യം സംബന്ധിച്ച കണക്കുകളാണ് ഡോ. പ്രകാശ് അധ്യക്ഷനായി സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. സംസ്ഥാനത്തിന്റെ വരവും ചെലവും പരിശോധിച്ച് കമ്മിറ്റി അവരുടേതായ അഭിപ്രായമാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറിന്റെ അഭിപ്രായമല്ല ഇത്. സര്‍ക്കാരിന്റെ അഭിപ്രായം തേടിയിട്ടല്ല റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള ആശങ്കക്കും ഇടയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള ചില നിര്‍ദ്ദേശങ്ങള്‍ കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്. പദ്ധതിച്ചെലവ് വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ അംഗീകരിക്കാവുന്നതാണ്. സംസ്ഥാനത്തിന് അനുയോജ്യമായ നിര്‍ദേശങ്ങള്‍ മാത്രമേ അംഗീകരിക്കൂ. ശമ്പള പരിഷ്ക്കരണം പത്തു വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന് ശുപാര്‍ശ ചെയ്തത് ഡോ. പ്രകാശ് കമ്മിറ്റി അല്ല.
എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റി 2010 ജൂണില്‍ നല്കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ശുപാര്‍ശ ചെയ്തിരുന്നു.
കേരളത്തില്‍ കോണ്‍ട്രിബ്യൂട്ടറി പെന്ഷന് നടപ്പാക്കണമെന്നും സമിതി നിര്‍ദേശിച്ചിരുന്നു. എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റിയെ തീരുമാനിക്കുന്നത് മുഖ്യമന്ത്രി, ധനമന്ത്രി പ്രതിപക്ഷ നേതാവ് എന്നിവര്‍ ചേര്‍ന്നാണ്. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് നിര്‍ദേശിച്ച ഡോ.വി.നാഗരാജന് നായിഡുവും നിലവിലുള്ള സമിതിയിലുണ്ട്. മുന്‍സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശം അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമ്മിറ്റി ശുപാര്‍ശകള്‍ സര്‍ക്കാറിന്റെ നയമല്ലെന്ന് ധനമന്ത്രി കെ.എം മാണിയും സഭയില്‍ വ്യക്തമാക്കി. ആഗോളവല്‍ക്കരണത്തിന്റെ മറ്റൊരു മുഖമാണ് ഈ റിപ്പോര്‍ട്ടെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച എസ്.ശര്‍മ പറഞ്ഞു. ചില്ലറ വില്‍പ്പന രംഗത്ത് ജനങ്ങളോട് പറഞ്ഞതല്ല സര്‍ക്കാര്‍ ചെയ്തതെന്നും ഈ കാണിക്കുന്ന ഇരട്ടമുഖം പങ്കാളത്തപെന്ഷന്റെ കാര്യത്തിലും കാണിച്ചതായി പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: