ന്യൂദല്‍ഹി: കൂട്ടമാനഭംഗത്തിനിരയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമായി തുടരുമ്പോള്‍ രാജ്യതലസ്ഥാനം ഇന്നലെ പ്രതിഷേധ അഗ്നിയില്‍ ഉരുകുന്നു. പെണ്‍കുട്ടിക്കും കുടുംബത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കുറ്റവാളികള്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടും പ്രതിഷേധക്കാര്‍ ഇന്നലെ ദല്‍ഹി സ്തംഭിപ്പിച്ചു. പ്രതിഷേധക്കാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ വസതി ഉപരോധിച്ചു. ഒരാഴ്ച്ച നീണ്ട സമര പ്രഖ്യാപനമാണ് വിവിധ സാമൂഹ്യ, സ്ത്രീ, മനുഷ്യാവകാശ സംഘടനകളും ദല്‍ഹിയിലെ മുഴുവന്‍ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥി സംഘടനകളും നടത്തിയത്.
രാവിലെ രാഷ്ട്രപതി ഭവനിലേക്ക് ആയിരത്തോളം സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം പ്രതിഷേധ മാര്‍ച്ച് നടത്തിയതോടെയാണ് ഇന്നലെ സമരപരിപാടികള്‍ക്ക് തുടക്കമായത്. വൈഡബ്ല്യുസിഎ, എഐഡിഡബ്ല്യുഎ, സര്‍വകലാശാല യൂണിയനായ ജെഎന്യുഎസ്യു എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ രാജ്പഥില്‍ നിന്നും ആരംഭിച്ച പ്രകടനം വിജയ് ചൗക്ക് വഴി രാഷ്ട്രപതിയുടെ ആസ്ഥാനമായ റയ്സാന ഹില്ലിലേക്ക് നീങ്ങവേ പൊലീസ് തടഞ്ഞെങ്കിലും ബാരിക്കേഡുകളും പൊലീസ് വലയങ്ങളും ഭേദിച്ച് പ്രതിഷേധക്കാര്‍ മുന്നേറി.
പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായെങ്കിലും മറ്റു നടപടികള്‍ക്കൊന്നും പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും മുതിര്‍ന്നില്ല. എന്നാല്‍ അതുവഴി വന്ന പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ. നാരായണന്റെ കാര്‍ തടഞ്ഞു. റെയില്‍ ഭവന് മുതല്‍ രാഷ്ട്രപതി ഭവന്റെ രണ്ടാമത്തെ ഗെയ്റ്റിനു മുന്നില്‍ വരെ പിഞ്ചു കുട്ടികള്‍ അടങ്ങുന്ന പ്രതിഷേധക്കാര്‍ മനുഷ്യ ചങ്ങല തീര്‍ത്തു.
ദല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിത്തിന്റെ വസതിക്കു മുന്നിലും പതിവു പോലെ പ്രതിഷേധ പ്രകടനം നടന്നു. അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ ജന്തര്‍ മന്തറില്‍ പ്രകടനം നടത്തി. മുമ്പ് ബലാല്‍സംഗത്തിന് ഇരയായവരും കുടുംബവും ജന്തര്‍ മന്തിറിലെ പ്രകടനത്തില്‍ പങ്കെടുത്തു.
സുപ്രീംകോടതി അഭിഭാഷകരുടെ ആഭിമുഖ്യത്തിലും പ്രതിഷേധ പ്രകടനം നടന്നു. ബലാല്‍സംഗ കേസുകള്‍ അതിവേഗകോടതികള്‍ രൂപീകരിച്ച് വനിതാ ജഡ്ജി വേണം കേസ് കേള്‍ക്കാന്‍ എന്നായിരുന്നു ഇവരുടെ ആവശ്യം. ദില്ലിയിലെ ക്രമസമാധാനത്തെക്കുറിച്ചും സ്ത്രീകള്‍ക്കെതിരെ തുടരുന്ന അക്രമങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ 27 ന് വെങ്കയ്യ നായിഡു അദ്ധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി ചര്‍ച്ച ചെയ്യും. ദില്ലി പോലീസ് കമ്മീഷണറും ആഭ്യന്തര സെക്രട്ടറിയും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇവരോട് ഹാജരാകാന്‍ കമ്മിറ്റി ഉത്തരവിടുകയായിരുന്നു.
ഇതിനിടെ പെണ്‍കുട്ടിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അടുത്ത 24 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്ന് ഡോക്ടര്‍ പറഞ്ഞു. അണുബാധ തന്നെയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ബലാല്‍സംഗ സമയത്ത് ആക്രമിക്കപ്പെട്ട, കൂടെയുണ്ടായിരുന്ന കൂട്ടുകാരന് ആദ്യമായി ഇന്നലെ പെണ്‍കുട്ടിയെ കാണാന്‍ ആശുപത്രിയിലെത്തി. കേസിലെ അവസാന പ്രതി ബീഹാറില്‍ പിടിയിലായി.
>> സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: