തിരുവനന്തപുരം: കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് നാട്ടിലേക്കു പോകാന്‍ അനുമതി നല്‍കിയതില്‍ അപാകതയില്ലെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് എം.സൂസൈപാക്യം പറഞ്ഞു. ക്രിസ്മസ് കഴിഞ്ഞ് തിരിച്ചുവരണമെന്ന വ്യവസ്ഥ നാവികര്‍ പാലിക്കുമെന്നു തന്നെയാണ് വിശ്വാസമെന്നും ആര്‍ച്ച് ബിഷപ്പ് വിലയിരുത്തി.
ഇറ്റാലിയന്‍ നാവികരെ പോകാന്‍ അനുവദിച്ചത് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടാന്‍ ഉപകരിക്കുമെന്നായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ വിലയിരുത്തല്‍. നാവികരുടെ കാര്യത്തില്‍ ഇറ്റലി കാണിച്ച താത്പര്യം കണ്ടുപഠിക്കണം. അന്യ രാജ്യങ്ങളില്‍ തടവില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണം.
സര്‍ക്കാരിന്റെ മദ്യനയവും എക്സൈസ് മന്ത്രിയുടെ നിലപാടുകളും ആര്‍ച്ച് ബിഷപ്പിന്റെ രൂക്ഷ വിമര്‍ശത്തിനു പാത്രമായി. സര്‍ക്കാരിന്റെ തെറ്റായ നയം കാരണം സംസ്ഥാനത്തു മദ്യം ഒഴുകുന്നു. ജനദ്രോഹ നയങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണം. തെറ്റായ നയം തിരുത്തണം. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിനു കോടതിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്നും സൂസൈപാക്യം പറഞ്ഞു.
മീന്‍പിടിത്തക്കാരെ അടിച്ചമര്‍ത്തി കൂടംകുളം നിലയവുമായി മുന്നോട്ടു പോകാനുള്ള സര്‍ക്കാര്‍ തീരുമാനം ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും സൂസൈപാക്യം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: