തൃശൂര്‍ : സംസ്ഥാന കേരളോത്സവത്തിന് തൃശൂര്‍ ഒരുങ്ങുന്നു. 26 മുതല്‍ 30വരെയുള്ള തീയതികളിലാണ് സംസ്ഥാന യുവജന ക്ഷേമബോര്ഡിന്റേയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടേയും സഹകരണത്തോടെ കേരളോത്സവം സംഘടിപ്പിക്കുന്നത്. 26 മുതല്‍ കായിക മത്സരങ്ങളും 28മുതല്‍ കലാമത്സരങ്ങളും കലയുടെ സംഗമഭൂമിയില്‍ തുടക്കം കുറിക്കും. ആറു വേദികളിലായി നടക്കുന്ന കലാമത്സരങ്ങളിലും 9വേദികളിലായി നടക്കുന്ന കായികമത്സരങ്ങളിലും സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമായി അയ്യായിരത്തോളം പ്രതിഭകള്‍ പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയര്‍പേഴ്സനും മന്ത്രിയുമായ പി.കെ.ജയലക്ഷ്മി ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ദാസന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
25 വര്‍ഷം മുമ്പ് തൃശൂരില്‍ നിന്നും ആരംഭിച്ച കേരളോത്സവം വീണ്ടും തൃശൂരിന്റെ മണ്ണില്‍ എത്തുകയാണ്. കേരളോത്സവത്തിന്റെ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി അറിയിച്ചു. കലാമത്സരങ്ങളില്‍ 2226 പേരും കായിക മത്സരങ്ങളില്‍ 3402 പേരും പങ്കെടുക്കുന്നുണ്ട്. കേരളോത്സവ വിജയികളില്‍ നിന്നും കേന്ദ്രയുവജനകാര്യ കായിക മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള വായ്പാട്ട്, കര്‍ണാടകസംഗീതം, ഭരതനാട്യം, കുച്ചുപ്പുടി, മണിപ്പുരി, കഥക്, ഒഡീസി, സിത്താര്‍, ഫ്ലൂട്ട്, നാടോടി നൃത്തം തുടങ്ങി വിവിധ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവരെ ദേശീയ യുവജനോത്സവത്തില്‍ പങ്കെടുപ്പിക്കും. 27ന് വൈകീട്ട് 4മണിക്ക് കിഴക്കേ ഗോപുര നടയില്‍ നടക്കുന്ന കേരളോത്സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. മന്ത്രി പി.കെ.ജയലക്ഷ്മി അദ്ധ്യക്ഷത വഹിക്കും. മന്ത്രി സി.എന്‍.ബാലകൃഷ്ണന് കലാമത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രിമാരായ എം.കെ.മുനീര്‍, കെ.പി.മോഹനന്, എംപിമാരായ പി.സി.ചാക്കോ, കെ.പി.ധനപാലന് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കായിക മത്സരങ്ങളുടെ ഉദ്ഘാടനം 26ന് രാവിലെ 10മണിക്ക് അന്താരാഷ്ട്ര ഫുട്ബോള്‍ താരം ഐഎം വിജയന് നിര്‍വ്വഹിക്കും. പത്രസമ്മേളനത്തില്‍ യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്മാന് വി.എസ്.പ്രശാന്ത്, തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ തുടങ്ങിയവരും പങ്കെടുത്തു.
അതേസമയം, കേരളോത്സവം പരാജയമാണെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നു. മത്സരാര്‍ത്ഥികളുടെ കുറവും കാണികളുടെ കുറവും മൂലം പ്രസക്തി ഇല്ലാതായിക്കൊണ്ടിരിക്കുന്ന കേരളോത്സവം വെറും വഴിപാടാണ് എന്ന രീതിയിലുള്ള സമീപനമാണ് സര്‍ക്കാരിനു മുള്ളതെന്ന് തൃശൂരില്‍ നടക്കാന്‍ പോകുന്ന കേരളോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഫോറത്തിന്റെ വിഷയത്തിലൂടെ തെളിയിച്ചിരിക്കുന്നത്. കേരളോത്സവം ആരംഭിക്കുന്ന 26ന് കിഴക്കേ ഗോപുരനടയില്‍ നടക്കുന്ന ഓപ്പണ്‍ ഫോറത്തിലെ പ്രധാനവിഷയം ‘കേരളോത്സവം ഇങ്ങിനെ മതിയോ’ എന്നതാണ്. ഗ്രാമപഞ്ചായത്ത് തലം മുതല്‍ ലക്ഷങ്ങള്‍ ചിലവഴിച്ചാണ് കേരളോത്സവം നടത്തുന്നത്. എന്നാല്‍ പഞ്ചായത്ത് തലങ്ങളില്‍ മത്സരാര്‍ത്ഥികള്‍ പല സ്ഥലങ്ങളിലും സജീവമായി പങ്കെടുക്കാറുണ്ടെങ്കിലും തുടര്‍ന്നങ്ങോട്ട് പങ്കാളിത്തം തീരെയില്ലെന്ന് പറയാം.
സംസ്ഥാനത്തെ പല പഞ്ചായത്തുകളും കേരളോത്സവം തന്നെ സംഘടിപ്പിക്കാറില്ല. കോട്ടയത്താകട്ടെ കഴിഞ്ഞ ദിവസമാണ് ജില്ലാമത്സരങ്ങള്‍ സമാപിച്ചത്. പല ജില്ലകളിലും കലാമത്സരങ്ങളും മറ്റും നടക്കുന്ന വേദികളില്‍ വിധികര്‍ത്താക്കളും മത്സരാര്‍ത്ഥിയും മാത്രമാണ് ഉണ്ടാകുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുമാണ് കേരളോത്സവത്തിന്റെ നടത്തിപ്പിന് പ്രധാനമായും ചുക്കാന്‍ പിടിക്കുന്നത്. ഇതിനായി വിപുലമായ സ്വാഗതസംഘവും മറ്റും വിളിക്കാതെയാണ് കൊല്ലം തോറും നടത്തുന്ന ഒരു ചടങ്ങ് എന്ന രീതിയില്‍ കേരളോത്സവം സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: