സതാംപ്ടണ്: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് പിഴ. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ അമിത അപ്പീലിന് മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ ചുമത്തിയത്. കൂടാതെ അമ്പയര്‍ അലീം ദാറുമായി തകര്ക്കിച്ചതിന് ഒരു ഡീ മെറിറ്റ് പോയിന്റും കോഹ്ലിക്ക് ചുമത്തി. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ ഒന്ന് കുറ്റം കോലി ചെയ്തതായാണ് മാച്ച് റഫറി ക്രിസ് ബ്രോഡിന്റെ കണ്ടെത്തല്‍.
മത്സരത്തിന്റെ 29-ാം ഓവറില്‍ റഹ്മത്ത് ഷായെ ബുംറ കുടുക്കിയതിനെ തുടര്‍ന്ന് ഇന്ത്യ വിക്കറ്റിനായി അപ്പീല്‍ ചെയ്തിരുന്നു. എന്നാല്‍ അമ്പയര്‍ ഇത് നിരസിച്ചതിനെ തുടര്‍ന്ന് ഇന്ത്യ റിവ്യൂ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിക്കറ്റ് ലഭച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് അമ്പയര്‍ അലീം ദാറുമായി കോലി തര്‍ക്കിച്ചത്.
മാച്ച് റഫറിയുടെ ശിക്ഷാനടപടി അംഗീകരിച്ചതിനാല്‍ വിശദീകരണം നല്കാന് കോഹ്ലി ഹാജരാകേണ്ടതില്ല. ഐസിസി പെരുമാറ്റച്ചട്ടം 2016 സപ്തംബറില്‍ പരിഷ്കരിച്ചതിന് ശേഷം രണ്ടാം തവണയാണ് കോഹ്ലി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 15ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു ആദ്യ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: