ന്യൂദല്‍ഹി: അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കും വിധം രാജ്യതലസ്ഥാനത്ത് പൊലീസ് ഭീകരത. ലാത്തിചാര്‍ജില്‍ മറിഞ്ഞുവീണവരെ വളഞ്ഞിട്ട് മര്‍ദ്ദിച്ചും സമാധാനത്തോടെ സമരം ചെയ്തിരുന്നവരെ അടിച്ചോടിച്ചും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പൊലീസ് ഭീകരത ഇന്നലെ ദല്‍ഹിയില്‍ അഴിഞ്ഞാടി
ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിക്ക് നീതിയാവശ്യപ്പെട്ട് തെരുവിലിറങ്ങിയ യുവതീയുവാക്കള്‍ക്കാണ് ഇന്നലെ നിയമപാലകരുടെ കടുത്ത രോഷത്തിനിരയാവേണ്ടി വന്നത്. ഇന്ത്യാഗേറ്റ്, ജന്തര്‍ മന്തര്‍ എന്നിവിടങ്ങളില്‍ യാതൊരു പ്രകോപനവും ഉണ്ടാകാതിരുന്നിട്ടും പൊലീസ് കാടത്തം കാട്ടുകയായിരുന്നു. വനിതാ പോലീസിന്റെ സാന്നിധ്യമില്ലാതെ പുരുഷ പോലീസ് സ്ത്രീകളേയും കുട്ടികളേയും തല്ലിച്ചതച്ചു. കടുത്ത തണുപ്പിനേയും അവഗണിച്ച് മൗലികാവശ്യത്തിനായി ഒത്തുകൂടിയ ജനതയ്ക്ക് നേരെ ജല പീരങ്കിയും നിരവധി റൗണ്ട് കണ്ണീര് വാതകവും പൊലീസ് പ്രയോഗിച്ചു. കലിയടങ്ങാതെ പോലീസ് സമാധാനപരമായി ഇന്ത്യഗേറ്റിനു പിന്‍വശത്ത് അമര്‍ ജവാന് ജ്യോതിക്കു സമീപം കുത്തിയിരുന്ന സ്തീകള്‍ക്കും വീട്ടമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരെ ലാത്തി വീശി. അസഭ്യം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരേയും ആക്രമിച്ചു. പോലീസ് അതിക്രമം ഏറിയപ്പോള്‍ സമരക്കാരില്‍ നിന്ന് കല്ലേറുണ്ടായി. തുടര്‍ന്ന് നടന്ന തെരുവുയുദ്ധത്തില്‍ ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. ടെലിവിഷന്‍ ക്യാമറകള്‍ അടിച്ചുതകര്‍ത്തു.
ഇതൊക്കെയായിരുന്നെങ്കിലും പ്രതിഷേധക്കാരുടെ എണ്ണം അനുനിമിഷം വര്‍ധിക്കുന്നത് സര്‍ക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്. പതിവുപോലെ ഞായറാഴ്ച രാവിലെ രാഷ്ട്രപതിഭവന് പരിസരത്തു നിന്നും ഒഴിപ്പിച്ചവര്‍ ഇന്ത്യാ ഗേറ്റിന് മുന്നില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. പ്രക്ഷോഭം നേരിടാന്‍ ദ്രുതകര്‍മ്മസേന രംഗത്തിറങ്ങി. സമരക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ തകര്‍ത്തു. അതിനിടെ, പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരെ അനുനയിപ്പിക്കാനും പ്രശ്നപരിഹാരത്തിനുമായി സമരത്തില്‍ പങ്കെടുക്കുന്നവരുടെ അഞ്ചു പ്രതിനിധികളുമായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തി. എന്നാല്‍ പെട്ടെന്നുള്ള നടപടിയാണ് ആവശ്യമെന്നും അതുവരെ സമരം തുടരുമെന്നും സമരക്കാര്‍ വ്യക്തമാക്കി.
പോലീസ് ഭീകരത പേടിച്ച് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ സമരം നിസാമുദ്ദീനിലേക്ക് മാറ്റി. ദില്ലിയുടെ പലഭാഗങ്ങളിലും സമരങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സമരത്തില്‍ പങ്കെടുക്കാനെത്തിയ യോഗ ഗുരു രാംദേവിനെ പോലീസ് തടഞ്ഞു. പിന്നീട് ജന്തര്‍ മന്തറിലെത്തി അദ്ദേഹം സമരം ആരംഭിച്ചു. മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ.സിങ്ങും അദ്ദേഹത്തിനോടൊപ്പം സമരത്തില്‍ പങ്കെടുത്തു. അതേസമയം ചില സാമൂഹ്യ വിരുദ്ധര്‍ സമരക്കാര്‍ക്കിടയില്‍ അതിക്രമിച്ചു കയറി പ്രശ്്നങ്ങള്‍ സൃഷ്ടിച്ചു. സമരത്തില്‍ നുഴഞ്ഞു കയറി പോലീസിനു നേരെ കല്ലെറിഞ്ഞ് ഇവര്‍ പ്രശ്നം രൂക്ഷമാക്കി.
എന്നാല്‍ പോലീസ് അതിക്രമങ്ങളില്‍ പശ്ചാത്താപമില്ലെന്നും സംഭവത്തെ തുടര്‍ന്ന്് രാജിവക്കില്ലെന്നും ദില്ലി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ വ്യക്തമാക്കി. ഇനിയും ഇത് തന്നെയാണുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ഗേറ്റിലും റയ്സീന കുന്നിലും സമരം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധക്കാര്‍ സംയമനം പാലിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ വൈകി പ്രതികരിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും പീഡനത്തിനിരയായ പെണ്‍കുട്ടിയെക്കുറിച്ചുള്ള ആശങ്കയില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും സഹകരണമുണ്ടാകണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അഭ്യര്‍ത്ഥിച്ചു.
ഭരണസിരാകേന്ദ്രങ്ങളില്‍ നിന്ന് സമരക്കാരെ അകറ്റി നിര്‍ത്തുകയായിരുന്നു പോലീസിന്റെ ലക്ഷ്യം. ശനിയാഴ്ച്ചത്തെ സംഭവത്തിനു ശേഷം ഇതിനായി നഗരത്തില്‍ 144 പ്രഖ്യാപിച്ചും ദല്‍ഹിയിലേക്കുള്ള പ്രധാന യാത്രാ മാര്‍ഗമായ മെട്രോ സ്റ്റേഷനുകള്‍ അടച്ചു പൂട്ടിയും മുന്‍കരുതലുകള്‍ എടുത്തെങ്കിലും നാലു ദിവസമായി നഗരത്തില്‍ എത്തിയ സമരക്കാരെക്കാള്‍ രണ്ടിരട്ടി പേരാണ് ഇന്നലെ സമരമുഖത്ത് ഉണ്ടായിരുന്നത്. ഇന്ത്യാഗേറ്റിലേക്കുളള മുഴുവന്‍ വഴികളും പോലീസ് ബാരികേഡ് വച്ച് അടച്ചു. രാഷ്ട്രപതി ഭവനിലേക്കുള്ള മാര്‍ഗ്ഗങ്ങളും അടച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ദില്ലിയിലേക്ക് എത്താനുള്ള പ്രധാന വഴികളും അടച്ചു.
ഇന്ത്യാഗേറ്റിനും രാഷ്ട്രപതി ഭവനും സമീപമുള്ള പട്ടേല്‍ ചൗക്ക്, ഉദ്യോഗ്ഭവന്‍, റേസ്കോഴ്സ്, സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ് ഉള്‍പ്പെടെയുള്ള ഏഴു മെട്രോ സ്റ്റേഷനുകള്‍ ഇന്നലെ രാവിലെ മുതല്‍ പൂട്ടി. സമരക്കാര്‍ നഗരത്തില്‍ എത്താതിരിക്കാനായിരുന്നു ഇത്. ആദ്യം നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സമരം രൂക്ഷമായപ്പോള്‍ ഉച്ചയോടെ ന്യൂദല്‍ഹിയില്‍ ആകെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയുടെ വാഗ്ദാനങ്ങളും നടപടികളും പോരാ എന്നായിരുന്നു സമരക്കാരുടെ നിലപാട്. പോലീസ് എന്തൊക്കെ ചെയ്താലും വരും ദിവസങ്ങളിലും ഇന്ത്യാഗേറ്റിലുണ്ടാകുമെന്ന് സമരക്കാര്‍ നിര്‍ഭയം പറഞ്ഞു. നീതി ലഭിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം ദില്ലിയിലെ ക്രമസമാധാന നില തകരാന്‍ പ്രധാന കാരണം പോലീസാണെന്ന് മുഖ്യമന്ത്രി ഷീലാ ദിക്ഷിത് പറഞ്ഞു. വിഐപികളുടെ സുരക്ഷ മാത്രമല്ല, സാധാരണക്കാരുടെ സുരക്ഷയും അവരുടെ ചുമതലയാണ്. അഞ്ചുപേരെ സസ്പെന്‍ഡ് ചെയ്തതുകൊണ്ടു മാത്രമായില്ലെന്നും അടിയന്തിരമായി കൂടിയ മന്ത്രിസഭായോഗത്തിനു ശേഷം ഷീല തുറന്നടിച്ചു. ക്രമസമാധാനം തകരുന്നതിന്റെ ഉത്തരവാദിത്തം ലഫ്. ഗവര്‍ണര്‍ക്കും പൊലീസ് തലവനുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദില്ലിയിലെ ക്രമസമാധാനചുമതല കേന്ദ്രത്തിനാണെന്നിരിക്കെ, മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം കേന്ദ്രത്തിനു തലവേദനയായിരിക്കുകയാണ്. എരിതീയില്‍ എണ്ണയൊഴിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നാണ് ചില കോണ്‍ഗ്രസുകാരുടെ വ്യാഖ്യാനം. ശനിയാഴ്ച്ച രാഷ്ട്രപതി ഭവന് ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ സമരക്കാര്‍ ഉപരോധിച്ചിരുന്നു. തുടര്‍ന്നുണ്ടായ പൊലീസ് ആക്രമങ്ങളില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.
- ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: