മുംബൈ: ലോക ക്രിക്കറ്റിലെ ഇതിഹാസം ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്നലെ പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് ക്രിക്കറ്റിന്റെ ദൈവത്തിന്റെ തീരുമാനം വന്നത്. വിരമിക്കാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് സച്ചിന് ബിസിസിഐക്ക് കത്തെഴുതുകയായിരുന്നു. വിരമിക്കല്‍ വാര്‍ത്ത ബിസിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്. പാക്കിസ്ഥാനെതിരെയും തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെയുമുള്ള ഏകദിനങ്ങളില്‍ സച്ചിന് കളിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപനം വന്നത്.
‘ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ലോകകപ്പ് നേടിയ ടീമില്‍ അംഗമാകാന്‍ കഴിഞ്ഞത് ഭാഗ്യവും സ്വപ്നസാക്ഷാത്കാരവുമായി. 2015 ലെ ലോകകപ്പിനുള്ള ടീമിന്റെ തയാറെടുപ്പുകള്‍ തുടങ്ങാന്‍ സമയമായി. ഇന്ത്യന്‍ ടീമിന്റെ നല്ല ഭാവിക്കായി ആശംസകള്‍ നേരുന്നു. വര്‍ഷങ്ങളായി എനിക്ക് എല്ലാ പിന്തുണയും സ്നേഹവും നല്കിയ എല്ലാവര്ക്കും നന്ദി’ പ്രസ്താവനയില്‍ സച്ചിന് പറഞ്ഞു.
സച്ചിന്റെ 23 വര്‍ഷത്തെ ഏകദിന കരിയറിനാണ് ഇതോടെ വിരാമമായത്. റണ്‍ മെഷീനായി വളര്‍ന്ന സച്ചിന് ഒന്നൊന്നായി റെക്കാഡുകള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. 20 വര്‍ഷം പിന്നിട്ടപ്പോഴേക്കും റെക്കോഡുകള്‍ സ്ഥാപിക്കുന്നത് ശീലമാക്കിയ ക്രിക്കറ്ററായി അദ്ദേഹം മാറി. എന്നും വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്ക്കാന് ആഗ്രഹിച്ച സച്ചിന് ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലെ മോശം ഫോമിന്റെ പേരില്‍ വിരമിക്കാന്‍ സമയമായി എന്ന മുറവിളി ഉയര്‍ന്നവേളയില്‍ തന്നെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് സച്ചിന് ഏകദിന ക്രിക്കറ്റ് മതിയാക്കുന്നത്.
കഴിഞ്ഞ ലോകകപ്പിലെ കിരീടനേട്ടത്തിനുശേഷം സച്ചിന് ഏകദിനത്തില്‍ സജീവമല്ലായിരുന്നു. ലോകകപ്പിന് ശേഷം ഓസ്ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയിലും പിന്നീട് ഏഷ്യാകപ്പിലും മാത്രമാണ് സച്ചിന് കളിച്ചത്. ധാക്കയില്‍ മാര്‍ച്ച് 18ന് പാക്കിസ്ഥാനെതിരെയാണ് സച്ചിന് അവസാന ഏകദിനം കളിച്ചത്. മത്സരത്തില്‍ സച്ചിന് 52 റണ്‍സ് നേടുകയും ഇന്ത്യ ആറ് വിക്കറ്റിന് വിജയം സ്വന്തമാക്കുകയും ചെയ്തു.
ലോകക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും തന്റെ പേരിലാക്കിയിട്ടുള്ള സച്ചിന് 463 ഏകദിനങ്ങളില്‍ കളിച്ചു. ഇത്രയും മത്സരങ്ങളില്‍ നിന്ന് 49 സെഞ്ച്വറികളും 96 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടെ 18,426 റണ്‍സാണ് വാരിക്കൂട്ടിയിട്ടുള്ളത്. ഏകദിനത്തിലെ ഒട്ടുമിക്കറെക്കോര്ഡുകളും സച്ചിന് അവകാശപ്പെട്ടതാണ്. ഏറ്റവും കൂടുതല്‍ റണ്‍സ്, കൂടുതല്‍ സെഞ്ച്വറി, ഏറ്റവും കൂടുതല്‍ അര്‍ദ്ധസെഞ്ച്വറി, ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ്, ഏകദിനത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറി എന്നീ റെക്കോര്‍ഡുകള്‍ സച്ചിന്റെ പേരിലാണ്. ഏകദിനത്തില്‍ 154 വിക്കറ്റുകളും സച്ചിന് സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ 154 വിക്കറ്റുകളും സച്ചിന് നേടിയിട്ടുണ്ട്.
1989 ഡിസംബര്‍ 18ന് 16 വയസ്സ് തികയുന്നതിന് മുന്നേ പാക്കിസ്ഥാനെതിരെയായിരുന്നു സച്ചിന് എന്ന ക്രിക്കറ്റ് പ്രതിഭയുടെ അരങ്ങേറ്റം. 1989 ഡിസംബര്‍ 18-ന് പാക്കിസ്ഥാനെതിരേ ഗുജ്റന്‍വാലയിലായിരുന്നു സച്ചിന്റെ അരങ്ങേറ്റം. എന്നാല്‍ ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്താകാനായിരുന്നു സച്ചിന്റെ യോഗം. വഖാര്‍ യൂനിസിന്റെ പന്തില്‍ വസീം അക്രം പിടിച്ചാണ് സച്ചിന് പുറത്തായത്. തന്റെ ഒമ്പതാം മത്സരത്തിലാണ് സച്ചിന് ആദ്യ അര്‍ദ്ധസെഞ്ച്വറി നേടിയത്. ന്യൂസിലാന്റിനെതിരെ. എന്നാല്‍ ഒരു സെഞ്ച്വറിക്ക് പിന്നെയും ഏറെ കാത്തിരിക്കേണ്ടിവന്നു. തന്റെ 79-ാം മത്സരത്തിലാണ് സച്ചിന് കന്നി ഏകദിന സെഞ്ച്വറി നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: