ന്യൂദല്‍ഹി: ബസിലെ കൂട്ടബലാത്സംഗംചെയ്യപ്പെട്ട യുവതിക്ക് നീതി ആവശ്യപ്പെട്ട് നടക്കുന്ന സമരം കണക്കിലെടുത്ത് ദല്‍ഹിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ സംഘര്‍ഷമുണ്ടായ ഇന്ത്യ ഗേറ്റിലും പരിസര പ്രദേശങ്ങളിലുമാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ത്യഗേറ്റിനും സമീപപ്രദേശങ്ങളില്‍ നിന്നും രാവിലെ ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചു. ഇന്ത്യാഗേറ്റിലേക്കുള്ള എല്ലാ വഴികളും പൊലീസ് അടച്ചു. ഇന്ത്യ ഗേറ്റിനടുത്തു നിലയുറപ്പിച്ചിരുന്ന മാധ്യമ പ്രവര്‍ത്തകരെ ഒഴിപ്പിച്ചു. ചാനലുകളുടെ തത്സമയ സംപ്രേക്ഷണത്തിനുള്ള ഒ.ബി. വാനുകള്‍ സ്ഥലത്തു നിന്നു മാറ്റാന്‍ പോലീസ് നിര്‍ദേശം നല്കി.
പ്രതിഷേധക്കരുടെ വരവ് നിയന്ത്രിക്കാന്‍ നഗരത്തിലെ ഒന്‍പതു മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടിരിക്കുകയാണ്. ജീവ് ചൗക്ക്, ബാരാകാമ്പ, മണ്ടി ഹൗസ്, പ്രഗതി മൈതാന്‍, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ഉദ്യോഗ്ഭവന്‍, പട്ടേല്‍ ചൗക്ക്, ഖാന്‍മാര്‍ക്കറ്റ്, ആര്.സി.ആര് റോഡ് എന്നീ സ്റ്റേഷനുകളാണ് അടച്ചത്. ഇന്ന് ഒരു തരത്തിലുള്ള പ്രതിഷേധവും അനുവദിക്കില്ല എന്ന നിലപാടിലാണ് പൊലീസ്.
നിരോധാജ്ഞ ലംഘിച്ച് ആളിപ്പടര്‍ന്ന പ്രതിഷേധത്തില്‍ ഞായറാഴ്ചയും രാജ്യതലസ്ഥാനം സ്തംഭിച്ചു. ഞായറാഴ്ച സമരം അക്രമാസക്തമായതോടെ ഇന്ത്യാ ഗേറ്റിലും ജന്ദര്‍മന്തറിലും സമരക്കാര്‍ക്കുനേരെ പോലീസ് പലതവണ ലാത്തിച്ചാര്‍ജ് നടത്തി.
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു കനത്ത സുരക്ഷാവലയത്തിലാണു രാജ്യ തലസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: