മുനമ്പം (കൊച്ചി): അതിശക്തമായ ജനകീയ സമരങ്ങള്‍ക്കും നീണ്ട കാത്തിരിപ്പിനുമൊടുവില്‍ മുനമ്പം അഴിമുഖത്തെ മരണക്കെണിയായ മണല്‍ത്തിട്ട നീക്കാനുള്ള ശ്രമത്തിന് തുടക്കമായി. ഇന്നലെ രാവിലെ മുനമ്പത്ത് നടന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു ഡ്രഡ്ജിങ്ങ് ജോലികള്‍ ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്രമന്ത്രി പ്രൊഫ. കെ.വി.തോമസ്, കെ.പി.ധനപാലന് എംപി, എസ്.ശര്‍മ്മ എംഎല്‍എ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മാരിടൈം കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ‘സിന്ധുരാജ്’ എന്ന ഡ്രഡ്ജറാണ് മണല്‍ത്തിട്ട നീക്കുന്നത്. 112 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ജോലികള്‍ തുറമുഖവകുപ്പ് നേരിട്ടാണ് നടത്തുന്നത്. സ്വകാര്യ കമ്പനികളൊന്നും പണി ഏറ്റെടുക്കാന്‍ തയ്യാറായി വന്നിരുന്നില്ല. മൂന്നുമാസംകൊണ്ട് ഡ്രഡ്ജിങ്ങ് പൂര്‍ത്തിയാക്കുമെന്ന് തുറമുഖവകുപ്പ് അധികൃതര്‍ അവകാശപ്പെട്ടു.
ഡ്രഡ്ജിങ്ങ് ആരംഭിച്ചതോടെ സമരത്തിന് ചുക്കാന്‍ പിടിച്ച ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ വന്‍ ജനാവലിയുടെ ആഹ്ലാദപ്രകടനം മുനമ്പത്ത് നടന്നു. നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവന് അപഹരിക്കുകയും നിരവധി മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും വള്ളങ്ങളും തകര്‍ക്കുകയും ചെയ്ത മണല്‍ത്തിട്ട നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം സപ്തംബര്‍ 12ന് ആരംഭിച്ച റിലേ നിരാഹാരസമരം ഇന്നലെ 470ദിവസം പിന്നിട്ടു.
സമരത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഓഫീസ് ഉപരോധം, ബഹുജനധര്‍ണ്ണ, സംസ്ഥാന ഹൈവേ ഉപരോധം, മന്ത്രി ബാബുവിനെ പ്രതീകാത്മകമായി അഴിമുഖത്ത് കെട്ടിത്താഴ്ത്തല്‍, ദേശീയപാത ഉപരോധം എന്നീ പ്രക്ഷോഭങ്ങള്‍ നടത്തി. സമരത്തിന് അഭിവാദ്യങ്ങളര്‍പ്പിച്ച് മത്സ്യമേഖല സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ സായാഹ്നധര്‍ണ്ണ നടത്തി. സമരം സ്ഥലം എംഎല്‍എ ശര്‍മ്മയുടെ നിരുത്തരവാദപരമായ സമീപനത്തില്‍ പ്രതിഷേധിച്ച് എംഎല്‍എ ഒാഫീസ് മാര്‍ച്ച് നടത്തി. മുനമ്പത്ത് കൂട്ടഉപവാസവും സംഘടിപ്പിച്ചു.
അഖിലകേരള ധീവരസഭ വൈപ്പിന്‍ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് ധര്‍ണ്ണ നടത്തി. ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റിയും കേരള കാത്തലിക് യൂത്ത് മൂവ്മെന്റിന്റെയും നേതൃത്വത്തില്‍ സമരത്തിന് അഭിവാദ്യങ്ങളര്‍പ്പിച്ച് അഴിമുഖത്ത് പ്രതീകാത്മക ഡ്രഡ്ജിങ്ങ് നടത്തിയിരുന്നു.
കത്തോലിക്കസഭാ കോട്ടപ്പുറം രൂപതാ ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി, കെ.പി.ധനപാലന് എംപി, വി.എസ്.സുനില്‍ കുമാര്‍ എംഎല്‍എ, എസ്.ശര്‍മ്മ എംഎല്‍എ, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.ഡി.ഉണ്ണികൃഷ്ണന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന്, സംസ്ഥാന ട്രഷറര്‍ വി.രാധാകൃഷ്ണന്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.നഗരേഷ്, ജില്ലാ സെക്രട്ടറി ആര്.രഘുരാജ്, ജില്ലാ വൈസ് പ്രസിഡന്റ് എം.എം.രമേശ്, മേഖലാ പ്രസിഡന്റ് എം.പി.ശശി, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് എ.വി.വിനു, എസ്എന്‍ഡിപി താലൂക്ക് സെക്രട്ടറി ശ്യാംകുമാര്‍, കേരള ഷിപ്പിംഗ് ബോട്ട് ഓണേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ചെയര്മാന് ജോസഫ് സേവ്യര്‍ കളപ്പുരയ്ക്കല്‍, പരിസ്ഥിതി പ്രവര്ത്തകന് ജോസി പള്ളിപ്പറമ്പില്‍, ബാല സാഹിത്യകാരന് സിപ്പി പള്ളിപ്പുറം തുടങ്ങി ഒട്ടേറെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്ക്കാരിക നായകര്‍ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: