അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അഹമ്മദാബാദ് സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞയില്‍ ബി.ജെ.പി നേതാക്കളായ സുക്ഷമാ സ്വരാജ്, എല്‍ കെ അദ്വാനി, അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയവരും രാഷ്ട്രീയ വ്യാവസായിക സിനിമാ രംഗത്തെ നിരവധി പ്രമുഖരും പങ്കെടുത്തിരുന്നു.
ഗുജറാത്തില്‍ തുടര്‍ച്ചായി മൂന്നാമതും അധികാരത്തിലെത്തുന്ന മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് വന്‍ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. 2001ല്‍ ഹ്രസ്വ കാലത്തേക്ക് മുഖ്യമന്ത്രിയായതുള്‍പ്പെടെ ഇത് നാലാം തവണയാണ് മോദി സംസ്ഥാന ഭരണത്തിന് സിരാ കേന്ദ്രത്തിലെത്തുന്നത്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ചടങ്ങിനെത്തിയിരുന്നു. ഇതേസമയം സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും ജെഡിയു വിട്ടു നിന്നു.
82 അംഗ നിയമസഭയില്‍ 115 എണ്ണത്തില്‍ വിജയിച്ച ബിജെപി എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് മോദിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ മന്ത്രിസഭയില്‍ കൃഷി, ആഭ്യന്തരം തുടങ്ങി സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ഏഴ് മന്ത്രിമാര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പുതുമുഖങ്ങള്‍ ഇടം നേടിയേക്കും.
സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ മന്ത്രിമാരെ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. അതേസമയം പ്രമുഖ നേതാക്കളെല്ലാം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനാവാതെ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: