മലയാറ്റൂര്‍: മലയാറ്റൂരില്‍ ദേശീയ എന്‍സിസി ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ അഞ്ച് വിദ്യാര്‍ത്ഥികള്‍ പെരിയാറില്‍ മുങ്ങി മരിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള ഹേമന്ത് കുമാര്‍, മുഹമ്മദ് ഷിസാന്, ദില്‍ഷാദ് ആലം, തബീഷ് ബക്രീന്, ഗുല്ദേഷ് എന്നീ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.
പെരിയാറില്‍ കുളിക്കാനിറങ്ങിയ കേഡറ്റുകളാണ് മരിച്ചത്. മരിച്ചവരില്‍ മുഹമ്മദ് ഷിസാന്, ദില്‍ഷാദ് ആലം, തബിന്‍ ബക്രീദ് എന്നിവര്‍ ഡല്‍ഹി ജാമിയ മില്യ പോളി ടെക്നിക്കിലെ വിദ്യാര്‍ത്ഥികളാണ്. പുഴയിലേക്ക് വീണ ഒരു കുട്ടിയെ രക്ഷിക്കാന്‍ നാല് പേര് പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട കുട്ടികളെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപെടുത്താന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.
11 മണിയോടെയാണ് അപകട വിവരം പുറത്തറിഞ്ഞത്. കരയ്ക്കെത്തിച്ച ഇവരെ സമീപത്തെ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേര് ആശുപത്രിയിലെത്തും മുന്‍പും രണ്ടു പേര് ആശുപത്രിയിലുമാണു മരിച്ചത്. കൂടുതല്‍ പേര് അപകടത്തില്‍ പെട്ടുവോയെന്ന സംശയത്തെ തുടര്‍ന്ന് പോലീസും അഗ്നിശമനസേന പെരിയാറില്‍ തിരച്ചില്‍ നടത്തി.
മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ സെന്റ് തോമസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് ആശുപത്രിക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. മുന്‍പ് നിരവധി പേര് മുങ്ങിമരിച്ച സ്ഥലത്താണ് എന്‍ സി സി കേഡറ്റുകളും അപകടത്തില്‍ പെട്ടത്.
ഇതിനിടെ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് പ്രതിരോധവകുപ്പ് വഹിക്കുമെന്ന് കേന്ദ്രമന്ത്രി എ കെ ആന്റണി അറിയിച്ചു. മലയാറ്റൂര്‍ സെന്റ് തോമസ് ഹൈസ്കൂളില്‍ നടക്കുന്ന ദേശീയ ക്യാമ്പില്‍ 16 സംസ്ഥാനത്ത് നിന്നുള്ള 700 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: