ന്യൂദല്‍ഹി: ദല്‍ഹിയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട ബസിന്റെ രേഖകള്‍ വ്യാജമാണെന്നു തെളിഞ്ഞു. വ്യാജ വിലാസത്തിലാണ് ബസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ ആറു തവണ ബസ് ട്രാഫിക് നിയമം ലംഘിച്ചു. എന്നാല്‍ യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നും രേഖകളില്‍ വ്യക്തമായി.
പീഡനം നടന്ന ദിവസം അഞ്ചു പോലീസ് പൈലറ്റ് വാഹനങ്ങളെ ബസ് മറികടന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ ഇന്ന് അറിയിച്ചു. ഹൃദയമിടിപ്പ് കുറഞ്ഞിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് വിദഗ്ധ ചികിത്സക്കായി പെണ്‍കുട്ടിയെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. മാതാപിതാക്കളും പെണ്‍കുട്ടിക്ക് ഒപ്പമുണ്ട്. നേരത്തെ ദല്‍ഹി സഫ്ദര്‍ ജംഗ് ആശുപത്രിയിലായിരുന്നു പെണ്‍കുട്ടി ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഇതുവരെ മൂന്ന് ശസ്ത്രക്രിയയ്ക്ക് പെണ്‍കുട്ടി വിധേയയായിരുന്നു.
ഡിസംബര്‍ 16ന് രാത്രിയാണ് ഓടിക്കൊണ്ടിരുന്ന ബസില്‍വെച്ച് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിന് ഇരയായത്. തുടര്‍ന്ന് പെണ്‍കുട്ടിയേയും ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടിയെയും അക്രമികള്‍ പുറത്തെറിഞ്ഞു. കൂട്ടമാനഭംഗക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: