ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനെതിരേ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ പാര്‍ട്ടി എം.പിയും രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ മകനുമായ അഭിജിത് മുഖര്‍ജിക്കെതിരേ നടപടിയില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
പരാമര്‍ശത്തില്‍ അഭിജിത് മുഖര്‍ജി മാപ്പുപറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ നടപടിയെടുക്കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് വക്താവ് റാഷിദ് അല്‍വി പറഞ്ഞു. ദല്‍ഹിയില്‍ പ്രതിഷേധം നടത്തിയവരെല്ലാം വിദ്യാര്‍ഥിനികള്‍ അല്ലായിരുന്നുവെന്നും മുഖത്ത് ചായം തേച്ച് അണിഞ്ഞൊരുങ്ങിയെത്തിയ സ്ത്രീകളെയും താന്‍ അക്കൂട്ടത്തില്‍ കണ്ടതായിട്ടായിരുന്നു അഭിജിത് മുഖര്‍ജിയുടെ പ്രസ്താവന.
പ്രതിഷേധത്തിന് അണിഞ്ഞൊരുങ്ങിയെത്തുന്ന സ്ത്രീകള്‍ ടിവി ചാനലുകള്‍ക്ക് അഭിമുഖം നല്‍കുകയും അത് മറ്റുള്ളവരെ കാണിച്ച് സന്തോഷിക്കുകയുമാണ് ചെയ്തതെന്നും അഭിജിത് പറഞ്ഞു. പശ്ചിമബംഗാളില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് അഭിജിത് മുഖര്‍ജി വിവാദമായ അഭിപ്രായപ്രകടനം നടത്തിയത്. ചിലര്‍ അവരുടെ കുട്ടികളെപ്പോലും കൊണ്ടുവന്നിരുന്നതായും ടിവിയില്‍ കാണിക്കുന്നതിനു വേണ്ടിയായിരുന്നു ഇതെന്നും അഭിജിത് മുഖര്‍ജി പറഞ്ഞിരുന്നു.
പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ജംഗിപ്പൂരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം കൂടിയായ അഭിജിത് പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു. ഇതേസമയം സഹോദരന്റെ വാക്കുകള്‍ ഞെട്ടിക്കുന്നതാണെന്ന് സഹോദരി ശര്‍മ്മിഷ്ഠ മുഖര്‍ജി വ്യക്തമാക്കി. ഈ പരാമര്‍ശത്തില്‍ താന്‍ മാപ്പ് ചോദിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: