ന്യൂദല്‍ഹി: ബസില്‍ കൂട്ടമാനഭംഗത്തിനിരയായി സിംഗപ്പൂരില്‍ ചികില്‍സയിലുള്ള പെണ്‍കുട്ടിക്ക് മസ്തിഷ്ക ക്ഷതമുണ്ടായതായി മൗണ്ട് എലിസബത്ത് ആശുപത്രി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച്ച നടത്താനിരുന്ന അവയവം മറ്റീവ്ക്കല്‍ ശസ്ത്രക്രിയകള്‍ നീട്ടി. അപകടനില തരണം ചെയ്തു കഴിഞ്ഞതിനു ശേഷമേ ശസ്ത്രക്രിയകള്‍ നടത്താനാകൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇന്ത്യയില്‍ നിന്ന് സിങ്കപ്പൂരിലെത്തിച്ച ദിവസം തന്നെ പെണ്‍കുട്ടിക്ക് ഹൃദയാഘാതമുണ്ടായതാണ് മസ്തിഷ്ക ആഘാതത്തിനു വഴിവച്ചത്. കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളും തകരാറിലാണ്. പെണ്‍കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ തന്നെയാണെന്നും അവര്‍ പറഞ്ഞു.
അമ്മയും അച്ഛനും രണ്ടു സഹോദരന്മാരും പെണ്‍കുട്ടിയോടൊപ്പം സിങ്കപ്പൂരിലുണ്ട്. കൂടാതെ സഫ്ദര്‍ജംഗ്, മേദാന്ത മെഡിസിറ്റി എന്നീ ആശുപത്രികളിലേയും രണ്ടു ഡോക്ടര്‍മാരും സിങ്കപ്പൂരിലുണ്ട്. ജീവന് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് 23 കാരിയെന്നും മൗണ്ട് എലിസബത്ത് ആശുപത്രി വാര്‍ത്താ ബുളറ്റിനിറക്കി. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് യുവതി കഴിയുന്നത്. ശ്വാസകോശത്തിലെയും കുടലിലെയും അണുബാധ രൂക്ഷമാണ്. പെണ്‍കുട്ടിയുടെ അപാരമായ ധൈര്യവും ബുള്ളറ്റിനില്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്.
അതേസമയം, ബുധനാഴ്ച്ച അര്‍ദ്ധരാത്രിയോടെ പ്രത്യേക വിസകള്‍ തരപ്പെടുത്തി അതീവ രഹസ്യമായി പെണ്‍കുട്ടിയെ ദില്ലിയില്‍ നിന്ന് സിങ്കപ്പൂരിലേക്ക് കടത്തിയതില്‍ ദുരൂഹതകള്‍ ഏറെയുള്ളതായിട്ടാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ എയര്‍ ആംബുലന്‍സിലാണ് യുവതിയെ സിംഗപ്പൂരിലെത്തിച്ചത്. യാത്രയ്ക്ക് മുമ്പുണ്ടായ ഹൃദയാഘാതം യാത്രയെ അനുകൂലിച്ചിരുന്നില്ല. എന്നിട്ടും കുട്ടിയെ സര്‍ക്കാര്‍ അന്ന് തന്നെ സിങ്കപ്പൂരിലേക്ക് മാറ്റാന്‍ ശഠിച്ചു. ഒറ്റക്കെട്ടായി അഹോരാത്രം ചികില്‍സിച്ച ദില്ലിയിലെ സര്‍ക്കാര്‍ ആശുപത്രിയായ സഫ്ദര്‍ജംഗ് ആശുപത്രി ഡോക്ടര്‍മാരോട് പോലും കൂടിയാലോചിക്കാതെ തിടുക്കത്തിലുള്ള ഈ കാബിനറ്റ് തീരുമാനം എന്തിനായിരുന്നുവെന്നാണ് ഇപ്പോള്‍ ആരോഗ്യ വിദഗ്ദ്ധര്‍ ചോദിക്കുന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്നു മുതലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യപുരോഗതിക്ക് നല്ല പങ്കു വഹിച്ച ഡോക്ടര്‍മാരെ പോലും വകവച്ചില്ലെന്നതും മന്ത്രിസഭാ തീരുമാനത്തെ പ്രതികൂട്ടിലാക്കുന്നുണ്ട്. കൂടാതെ ദില്ലിയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളില്‍ പ്രധാനമായ മേദാന്ത മെഡിസിറ്റിയുടെ അവസാന നിമിഷത്തെ രംഗപ്രവേശനവും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. അത്യാഹിതം സംഭവിച്ച ഡിസംബര്‍ 16 മുതല്‍ പെണ്‍കുട്ടിയുടെ ആരോഗ്യനിലയെപ്പറ്റി അറിയാവുന്ന ഡോക്ടര്‍മാരെ അവഗണിച്ചതും സര്‍ക്കാരിന്റെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്നു. ഇതു സംബന്ധിച്ച് ഇതേ ഡോക്ടര്‍മാര്‍ തന്നെ പരസ്യമായി രംഗത്തു വന്നു.
പെണ്‍കുട്ടിയെ വിദേശത്തേക്ക് മാറ്റാം എന്ന മന്ത്രിസഭാ തീരുമാനമുണ്ടായതായി അറിഞ്ഞയുടനെ സഫ്ദര്‍ജംഗ് ഹോസ്പ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ബി.ഡി.അത്താനി ആഭ്യന്തരമന്ത്രി ഷിന്‍ഡെയെ വസതിയില്‍ പോയി കണ്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ അനുഗമിക്കാന്‍ മേദാന്തയിലെ ഡോക്ടര്‍മാരെ ഏര്‍പ്പാട് ചെയ്തതായി മന്ത്രി അത്താനിയെ അറിയിക്കുകയുണ്ടായി. പിന്നീട് സഫ്ദര്‍ജംഗ് മെഡിക്കല്‍ സംഘത്തിന്റെ ശക്തമായ നിര്‍ബന്ധത്തിനു ശേഷമാണത്രേ സംഘത്തിലെ ഒരാളെ കൂടെ കൂട്ടാന്‍ സര്‍ക്കാര്‍ അനുവദിച്ചത്. മേദാന്തയിലെ ഡോക്ടര്‍മാര്‍ മാത്രം മതിയെന്നായിരുന്നു സര്‍ക്കാര്‍ വാദം. കുട്ടിയുടെ സ്ഥിതിയെപ്പറ്റി വ്യക്തമായ ധാരണയുള്ള ഡോ.പി.കെ വര്‍മ്മയെ സംഘം തിരഞ്ഞെടുത്ത് പെണ്‍കുട്ടിയുടെ കൂടെ അയക്കുകയായിരുന്നു.
മോശമായ ആരോഗ്യനിലയില്‍ കുട്ടിയെ 30,000 അടി ഉയരത്തില്‍ എയര്‍ ആംബുലന്‍സില്‍ എന്തു ധൈര്യത്തിലാണ് സര്‍ക്കാര്‍ കൊണ്ടു പോയതെന്ന് മെഡിക്കല്‍ വിദഗ്ദ്ധരും ചോദിക്കുന്നു. കുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോകുന്ന ദിവസം ഉച്ചയ്ക്കാണ് കുട്ടിക്ക് ആദ്യമായി ഹൃദയാഘാതമുണ്ടായത്. എന്നിട്ടും ഇങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്ന സര്‍ക്കാരിന് മേറ്റ്ന്തോ ദുരുദ്ദേശ്യമുണ്ടെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ ഈ നീക്കത്തെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും കരള്‍ മാറ്റ ശസ്ത്രക്രിയക്ക് പേരു കേട്ട ഗംഗാറാം ഹോസ്പിറ്റല്‍ സ്പെഷ്യലിസ്റ്റുകളായ സമീറാന്‍ നന്ദിയും എന്‍.മെഹ്തയും തുറന്നടിച്ചു.
അതേസമയം, പെണ്‍കുട്ടിയെ ചികില്‍സയ്ക്കായി വിദേശത്ത് കൊണ്ടുപോകാനുള്ള തീരുമാനം മേദാന്ത ആശുപത്രിയിലെ ഡോ.നരേഷ് ട്രെഹന് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ വിദഗ്ദ്ധരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണെന്ന് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. ഇതു സംബന്ധിച്ചുള്ള വിവാദം അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നായിരുന്നു വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദിന്റെ പ്രതികരണം.
>> ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: