ന്യൂദല്‍ഹി: രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും സ്നേഹവും ഏറ്റുവാങ്ങി ഒടുവില്‍ അവള് യാത്രയായി. ബസില്‍ കൂട്ടബലാല്‍സംഗത്തിനിരയായി രണ്ടാഴ്ച്ചയോളം ചികില്‍സയിലായിരുന്ന ഉത്തരാഖണ്ഡ് സ്വദേശിനിയുടെ അന്ത്യം ശനിയാഴ്ച്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.15ന് ആയിരുന്നു. ആഴ്ച്ചകള്‍ മരണത്തോട് മല്ലടിച്ചാണ് 23 കാരി വിധിക്കു വിധേയയായത്. വിദഗ്ദ്ധചികിത്സയ്ക്കായി പ്രവേശിപ്പിച്ച സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ അവസാന നിമിഷങ്ങള്‍ നീങ്ങുമ്പോള്‍ അച്ഛനും അമ്മയും രണ്ടു സഹോദരന്മാരും അടുത്തുണ്ടായിരുന്നു. യുവതിയുടെ മരണവിവരം അറിഞ്ഞ അമ്മ പൊട്ടിക്കരയാന്‍ പോലുമാവാതെ മണിക്കൂറോളം തരിച്ചിരുന്നു. മകള്‍ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നു തന്നെയായിരുന്നു അച്ഛന്റെ വിശ്വാസം. എന്നാല്‍ ഒരു യാത്ര പോലും പറയാതെ അവള് കടന്നു പോവുകയായിരുന്നു.
മനസ്സിനും ശരീരത്തിനുമേറ്റ ക്ഷതങ്ങളെ വകവയ്ക്കാതെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനായി പെണ്‍കുട്ടി കാണിച്ച അപാരമായ ധൈര്യം മെഡിക്കല്‍ വിദഗ്ദ്ധരെ പോലും അത്ഭുതപ്പെടുത്തിയിരുന്നു. അത്യാഹിതം നടന്ന് രണ്ടാമത്തെ ദിവസം ബോധം തെളിയുമ്പോള്‍ അരികിലുണ്ടായിരുന്ന അമ്മയോട് അവള് ആദ്യം പറഞ്ഞത് “എനിക്ക് ജീവിക്കണം അമ്മേ” എന്നായിരുന്നു. അവിടെയുണ്ടായിരുന്നവരുടെ കണ്ണുകളെ ഇത് ഈറനണിയിച്ചെങ്കിലും ഈ ധൈര്യമാണ് പെണ്‍കുട്ടിയെ രണ്ടാഴ്ച്ചയോളം നിലനിര്‍ത്തിയത്. രാജ്യമുടനീളം മാത്രമല്ല, ലോകം മുഴുവനും അവളുടെ തിരിച്ചു വരവിനായി പ്രാര്‍ത്ഥിച്ചിരുന്നു. നീതി ലഭിക്കുവാനായി രാജ്യത്തെ യുവാക്കള്‍ അടക്കമുള്ള ജനത തെരുവിലിറങ്ങി പ്രതിഷേധിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ പലപ്പോഴും സ്തംഭിച്ചുപോയി.
വിദഗ്ദ്ധ ചികില്‍സയ്ക്കായി പെണ്‍കുട്ടിയെ വെള്ളിയാഴ്ച്ച സിങ്കപ്പൂരിലെത്തിച്ചെങ്കിലും നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ശ്വാസകോശത്തിലും അടിവയറ്റിലുമുള്ള കടുത്ത അണുബാധ മൂലം അന്ന് നടത്താനിരുന്ന അടിയന്തര അവയവ ശസ്ത്രക്രിയകള്‍ ഡോക്ടര്‍മാര്‍ വേണ്ടെന്നു വച്ചു. ഇതു കൂടാതെ അടിക്കടിയുണ്ടായ ഹൃദയാഘാതങ്ങളും അവളെ ജീവിതത്തില്‍ നിന്ന് അകറ്റുകയായിരുന്നു. തുടര്‍ന്ന് മസ്തിഷ്കത്തിനു സംഭവിച്ച ക്ഷതവും ഗുരുതരാവസ്ഥയ്ക്ക് കാരണമായെന്ന് ആശുപത്രിയിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെല്‍വിന്‍ ലോ പറഞ്ഞു. വിദഗ്ധഡോക്ടര്‍മാരുടെ ഒരുസംഘം തന്നെ യുവതിയെ ചികിത്സിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനായി മൃതദേഹം സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയിലേക്കു ഇന്നലെ വൈകീട്ടോടെ മാറ്റി. മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടു പോകാനുള്ള നടപടി സ്വീകരിച്ചതായി ഇന്ത്യന്‍ ഹൈക്കമ്മീഷന് വൃത്തങ്ങള്‍ അറിയിച്ചു. രാത്രി വൈകി മൃതദേഹം ഇന്ത്യയിലേക്ക് അയക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ സൂചിപ്പിച്ചു. ദല്‍ഹിയിലെത്തിച്ച ശേഷം മാത്രമെ സംസ്കാരം അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുകയുള്ളൂവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അറസ്റ്റിലായ പ്രതികളായ ദില്ലിയിലെ ചേരി പ്രദേശങ്ങളില്‍ താമസിക്കുന്ന രാം സിങ്, അനിയന് മുകേഷ് സിങ്, അക്ഷയ് താക്കൂര്‍, പവന് ഗുപ്ത, വിനയ് കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത രാജു എന്നിവര്‍ക്കെതിരെ ബലാത്സംഗ കുറ്റത്തിനു പുറമേ കൊലകുറ്റത്തിനും കേസുടത്തതായി ദല്‍ഹി പോലീസ് അറിയിച്ചു. സിംഗപ്പൂരിലെ ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടടക്കമുള്ള ഔദ്യോഗിക രേഖകള്‍ ലഭിച്ചു കഴിഞ്ഞാല്‍ പോലീസ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും. കൊലപാതകശ്രമം, തെളിവ് നശിപ്പിക്കല്‍, തട്ടികൊണ്ടുപോകല്‍, കൂട്ടബലാല്‍സംഗം, പ്രകൃതിവിരുദ്ധ ലൈംഗികകൃത്യം എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഡിസംബര്‍ പതിനാറിനാണ് ലോകത്തെ നടുക്കിയ കൂട്ടമബലാല്സംഗം നടന്നത്. സുഹൃത്തിനോടൊപ്പം സിനിമ കണ്ട് രാത്രി 9ന് ദക്ഷിണ ദില്ലിയിലെ സാകേതില്‍ നിന്ന് താമസസ്ഥലമായ പാലത്തിലേക്ക് പോകാനായി മുനിര്‍ക്കയില്‍ നിന്നാണ് യുവതിയും സുഹൃത്തും ബസില്‍ കയറിയത്. ലൈന്‍ ബസാണെന്നു കരുതിയാണ് ഇവര്‍ ബസ്സില്‍ കയറിയത്. എന്നാല്‍ ബസിനുള്ളില്‍ കയറിയപ്പോഴായിരുന്നു അത് അനധികൃതമായി ഓടുന്ന ചാര്‍ട്ടേട് ബസാണെന്ന് മനസ്സിലാക്കിയത്. കയറിയുടനെ 10 രൂപയുടെ ടിക്കറ്റും അക്രമി സംഘത്തിലെ ഒരാള്‍ കൊടുത്തു. കൂടാതെ ബസ് റൂട്ട് മാറി ഓടുന്നതും ചോദ്യം ചെയ്ത പെണ്‍കുട്ടിക്കും യുവാവിനും നേരെ സംഘം പാഞ്ഞടുക്കുകയായിരുന്നു. സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
>> സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: