ന്യൂദല്‍ഹി: പോലീസ് ഒരുക്കിയ സുരക്ഷാ സന്നാഹവും നിരോധനാജ്ഞയും മറികടന്ന് രാജ്യതലസ്ഥാനത്ത് പ്രതിഷേധങ്ങളും സമരങ്ങളും അണപൊട്ടിയൊഴുകി. യുവതിയുടെ മരണ വിവരം പുറത്തുവന്ന ഉടനെ തന്നെ അധികൃതര്‍ ഇന്ത്യഗേയ്റ്റ്, രാജ്പഥ്, വിജയ് ചൗക്ക് എന്നിവ പൂര്‍ണ്ണമായും അടച്ചു.
രാഷ്ട്രപതി ഭവന്, പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കമുള്ള മന്ത്രാലയങ്ങള്‍ സ്ഥിതിചെയ്യുന്ന റെയ്സീന കുന്നിലും വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജന്തര്‍ മന്തര്‍, രാംലീലാ മൈതാന്‍ എന്നിവിടങ്ങളില്‍ മാത്രമേ പ്രതിഷേധക്കാരെ അനുവദിച്ചുള്ളൂ. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രവേശന കവാടങ്ങള്‍ ബന്ധവസ്താക്കി. സുരക്ഷാ ശക്തമാക്കിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന വഴികളും സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ്, പട്ടേല്‍ ചൗക്ക്, രാജീവ് ചൗക്ക് തുടങ്ങിയ 10 മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. ദല്‍ഹി പോലീസും ദ്രുതകര്‍മ്മസേനയും, സിആര്‍പിഎഫും അടക്കം നിരവധി കേന്ദ്രസേനകളെ അതിരാവിലെ തലസ്ഥാനത്ത് വിന്യസിച്ചു.
രാവിലെ രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്ന് ജന്ദര്‍ മന്തറില്‍ എത്തിയ പ്രതിഷേധക്കാര്‍ വളരെ സമാധാനപരമായിട്ടാണ് മെഴുകുതിരി കത്തിച്ചും പ്രാര്‍ത്ഥന നടത്തിയും പ്രതിഷേധിച്ചത്. ഇവിടെ ആയിരങ്ങളാണ് യുവതിയുടെ വേര്‍പാടില്‍ മനംനൊന്ത് തടിച്ചു കൂടിയത്. വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടന്നു.
കഴിഞ്ഞയാഴ്ച്ചത്തേതില് നിന്ന് വിരുദ്ധമായി സമാധാനപരമായ പ്രതിഷേധത്തിനും അനുശോചനയോഗങ്ങള്ക്കുമാണ് ഇന്നലെ ദല്‍ഹി സാക്ഷ്യം വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: