ന്യൂദല്‍ഹി: ദല്‍ഹിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായി ജന്തര്‍ മന്തറിലെത്തിയ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ പ്രതിഷേധക്കാര്‍ തടഞ്ഞ് തിരിച്ചയച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ജന്തര്‍ മന്തറിലേക്ക് മുഖ്യമന്ത്രിയെത്തിയപ്പോള്‍ തന്നെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളുമായി അവരുടെ വാഹനം വളയുകയായിരുന്നു. പോലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് മാറ്റിയത്. കൂടുതല്‍ പ്രതിഷേധക്കാര്‍ സ്ഥലത്ത് എത്തിയതോടെ രംഗം വഷളാകുന്നത് മനസിലാക്കി മുഖ്യമന്ത്രി മടങ്ങുകയും ചെയ്തു.
ഇന്നലെ രാവിലെ ഇന്ത്യാ ഗേറ്റ് പ്രതിഷേധക്കാര്‍ക്കായി തുറന്നുകൊടുക്കണമെന്ന് ഷീലാ ദീക്ഷിത് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയോട് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരമന്ത്രാലയം ഈ ആവശ്യം തള്ളുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജന്തര്‍ മന്ദറിലെ പ്രതിഷേധക്കാര്‍ക്ക് പരസ്യപിന്തുണയുമായി ഷീലാ ദീക്ഷിത് എത്തിയത്.
500ഓളം പ്രതിഷേധക്കാരാണ് ജന്തര്‍മന്തറില്‍ ഉണ്ടായിരുന്നത്. പ്രതിഷേധത്തില്‍ പങ്കുചേരാന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയും പോലീസ് ഉദ്യോഗസ്ഥരും പറയാന്‍ ശ്രമിച്ചുവെങ്കിലും അതൊന്നും കൂട്ടാക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. എന്നാല്‍ പെണ്‍കുട്ടിക്ക് വേണ്ടി മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചിട്ടാണ് ഷീലാ ദീക്ഷിത് ജന്തര്‍ മന്തറില്‍ നിന്നും മടങ്ങിയത്. ആരുടെയെങ്കിലും മരണം രാഷ്ട്രീയവല്ക്കരിക്കാനാണോ നിങ്ങള്‍ ശ്രമിക്കുന്നത്. എന്തുകൊണ്ട് തങ്ങള്‍ ആദ്യം പ്രതിഷേധിച്ചപ്പോള്‍ മുഖ്യമന്ത്രി പിന്തുണ പ്രഖ്യാപിച്ച് എത്തിയില്ല. മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പില്‍ പ്രതിഷേധം നടത്തിയപ്പോള്‍ തങ്ങളെ മാറ്റാന്‍ എന്തിന് പോലീസിന് നിര്‍ദ്ദേശം നല്കി തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: