ന്യൂദല്‍ഹി: പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പൊടുന്നനെയുള്ള മരണത്തിനിടയാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ കടുംകൈ. രാജ്യത്തുവെച്ച് മരിച്ചാലുണ്ടാവുന്ന ജനരോഷം ഭയന്നാണ് പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തിരക്കിട്ട് കരുക്കള്‍ നീക്കിയത്. ചികില്‍സിച്ചിരുന്ന ഡോക്ടര്‍മാരോട് പോലും ചര്‍ച്ച ചെയ്യാതെ നാഷണല്‍ കാപ്പിറ്റല്‍ റീജിയണിലെ (എന്‍സിആര്‍)ഏറ്റവും പ്രമുഖമായ സ്വകാര്യ ആശുപത്രി മേദാന്ത മെഡിസിറ്റി ഡോക്ടര്‍മാരെ കൂട്ടുപിടിച്ചായിരുന്നു വിദഗ്ദ്ധ ചികില്‍സക്കെന്ന പേരില്‍ സര്‍ക്കാര്‍ യുവതിയെ സിങ്കപ്പൂരിലേക്ക് കടത്തിയത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് കൗണ്‍സലിങ് നടത്തിവന്നിരുന്ന ദില്ലി ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ അഭിഭാഷക പറഞ്ഞതിങ്ങനെ. “സിങ്കപ്പൂരിലേക്ക് കൊണ്ടു പോകുന്നതിന്റെ ഉച്ചയ്ക്ക് വീട്ടുകാരെ കാണാന്‍ ഞാന്‍ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് പോയിരുന്നു. എന്നാല്‍ എന്നെ അന്ന് പൊലീസുകാര്‍ അകത്തേക്ക് കടത്തിവിട്ടില്ല. അപ്പോള്‍ ഞാന്‍ സംശയിച്ചതാണ്…എന്തോ രഹസ്യമായ നീക്കം നടക്കുന്നുണ്ടെന്ന്…”
ബുധനാഴ്ച്ച ഉച്ചയ്ക്ക് അടിയന്തരമായി മന്ത്രിസഭാ യോഗം ചേര്‍ന്നാണ് യുവതിയെ വിദേശത്തേക്ക് കൊണ്ടു പോകുവാനുള്ള തീരുമാനമെടുത്തത്. മാധ്യമ പ്രവര്‍ത്തകര്‍ അറിയാതെ അര്‍ദ്ധരാത്രി കൊണ്ടുപോകാനുള്ള സജ്ജീകരണങ്ങള്‍ ചെയ്ത ശേഷമാണ് യുവതിയെ കൊണ്ടുപോകുന്ന കാര്യം ചികില്സിക്കുന്ന ഡോക്ടര്‍മാര്‍ പോലും അറിഞ്ഞത്. ഉടനെ തന്നെ സഫ്ദര്‍ജംഗ് ഹോസ്പ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ബി.ഡി.അത്താനി ആഭ്യന്തരമന്ത്രി ഷിന്‍ഡേയെ വസതിയില്‍ പോയി കണ്ടിരുന്നു.
ആരോഗ്യനിലയിലുള്ള ആശങ്ക അറിയിക്കുകയും ചെയ്തു. ഹൃദയാഘാതമുണ്ടായ കാര്യവും മന്ത്രിയെ അദ്ദേഹം ധരിപ്പിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ അനുഗമിക്കാന്‍ മേദാന്തയിലെ ഡോക്ടര്‍മാരെ ഏര്‍പ്പാട് ചെയ്തതായി മന്ത്രി അറിയിക്കുകയായിരുന്നു. പിന്നീട് സഫ്ദര്‍ജംഗ് മെഡിക്കല്‍ സംഘത്തിന്റെ ശക്തമായ നിര്‍ബന്ധത്തിനു ശേഷമാണത്രേ സംഘത്തിലെ ഒരാളെ കൂടെ കൂട്ടാന്‍ സര്‍ക്കാര്‍ അനുവദിച്ചത്.
മെദാന്തയിലെ ഡോക്ടര്‍മാര്‍ മാത്രം മതിയെന്നായിരുന്നു സര്‍ക്കാര്‍ വാദം. കുട്ടിയുടെ സ്ഥിതിയെപ്പറ്റി വ്യക്തമായ ധാരണയുള്ള ഡോ.പി.കെ വര്‍മ്മയെ സംഘം തിരഞ്ഞെടുത്ത് യുവതിയുടെ കൂടെ അയക്കുകയായിരുന്നു. പ്രത്യേകം തയ്യാറാക്കിയ എയര്‍ബസിലായിരുന്നു 30,000 അടി ഉയരത്തില്‍ ആറ് മണിക്കൂര്‍ നീണ്ട യാത്ര. പിറ്റേന്ന് സിങ്കപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലെത്തിയപ്പോഴും മരണം സംഭവിക്കുമ്പോഴും ആരോഗ്യ നില വഷളായി തന്നെ തുടര്‍ന്നു.
രാജ്യതലസ്ഥാനത്തെ പ്രധാനപ്പെട്ട സ്ഥലത്തുണ്ടായ അത്യാഹിതത്തിനു ശേഷം യുവാക്കള്‍ ഉള്‍പ്പെടെയുള്ള ജനത തെരുവിലിറങ്ങിയിരുന്നു. അവരുടെ രോഷം കേന്ദ്രത്തേയും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരിനേയും വലച്ചിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധക്കാര്‍ വഴിയല്ലെങ്കിലും ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു. ഇതു കൂടാതെ ദില്ലിയുടെ ആഭ്യന്തരം കൈയ്യാളുന്ന പൊലീസിന്റെ പ്രതിഷേധക്കാരോടുള്ള നടപടികള്‍ ക്രൂരവും ലോകത്തിനു മുന്നില്‍ തന്നെ ശക്തമായ വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. രാഷ്ട്രപതി ഭവന്, പ്രധാന മന്ത്രാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന നോര്‍ത്ത്, സൗത്ത് ബ്ലോക്ക് ഉപരോധം വരെ സംഭവത്തെ ചൊല്ലി നടന്നിരുന്നു.
ആദ്യമായാണ് തന്ത്രപ്രധാനവും അതീവ രഹസ്യ സ്വഭാവമുള്ളതുമായ ഈ കേന്ദ്രങ്ങള്‍ക്ക് സമീപം പ്രതിഷേധക്കാര്‍ എത്തുന്നത്. സമരക്കാരെ അകറ്റാനായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ മെട്രോട്രെയിനുകളും റോഡുകളും തടസ്സപ്പെടുത്തി. നഗരത്തിലും പിന്നീട് ജില്ലയിലും 144 പ്രഖ്യാപിച്ചു. എന്നിട്ടും പ്രതിഷേധം ദിനംപ്രതി വര്‍ദ്ധിച്ചു കൊണ്ടിരുന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. ലോക മാധ്യമങ്ങളും ഇന്ത്യയെ വീക്ഷിച്ചുപോന്ന സംഭവമായിരുന്നു ഇത്. ഗതികെട്ട് ജനം തെരുവില്‍ എന്നു വരെ ലോകമാധ്യമങ്ങള്‍ ഇവിടത്തെ പ്രക്ഷോഭത്തെ വിശേഷിപ്പിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിശിത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നു.
ഇതാണ് പെണ്‍കുട്ടിയുടെ ജീവനു പോലും വില കല്‍പ്പിക്കാതെയുള്ള സര്‍ക്കാരിന്റെ ആപല്‍ക്കരമായ രാഷ്ട്രീയകളിക്ക് കാരണമായത്.
>> ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: