തിരുവനന്തപുരം: കോഴിക്കോട് എന്‍ഐടിയിലെ ഗവേഷണ വിദ്യാര്‍ഥിനിയായിരുന്ന തിരുവനന്തപുരം കുമാരപുരം സ്വദേശിനി ഒ.കെ.ഇന്ദുവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കേസില്‍ ഇന്ദുവിന്റെ സുഹൃത്തും എന്‍ഐടിയിലെ അധ്യാപകനുമായ സുഭാഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു.
കൊലപാതകമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച സുഭാഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. സുഭാഷിനൊപ്പം തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്കുള്ള മംഗലാപുരം എക്സ്പ്രസിലെ യാത്രക്കിടെയാണു 2011 ഏപ്രില്‍ 24ന്് ഇന്ദുവിനെ കാണാതായത്.
തീവണ്ടി കോഴിക്കോട്ടെത്തിയ ശേഷം സുഭാഷ് കോഴിക്കോട് റെയില്‍വേ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. താന്‍ ഉറങ്ങിപ്പോയതായും രാവിലെ എഴുന്നേറ്റപ്പോള്‍ ഇന്ദുവിനെ കാണാനില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. രണ്ടു ദിവസത്തിനുശേഷം ആലുവ ചങ്ങമനാട്ട് തുരുത്തിനുസമീപം ഇന്ദുവിന്റെ മൃതദേഹം കണ്ടെത്തി. കേസ് ആദ്യം റെയില്‍വേ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു.
ഇന്ദുവിന്റെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് ആദ്യം അന്വേഷണം നടത്തിയ റയില്‍വേ പോലീസും ലോക്കല്‍ പോലീസും എത്തിയത്. പിന്നീട് അന്വേഷിച്ച ക്രൈംബ്രാഞ്ചും അതേ നിലപാടിലായിരുന്നു. ഇതിനിടെ അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടികാട്ടി ഇന്ദുവിന്റെ അച്ഛന് ഹൈക്കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഐ.ജി. ബി.സന്ധ്യയുടെ നേതൃത്വത്തില്‍ നടത്തിയ തുടര്അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ഇന്ദുവും സുഭാഷും പ്രണയത്തിലായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ വീട്ടുകാര്‍ ഇന്ദുവിന് മറ്റൊരു വിവാഹം നിശ്ചയിച്ചു. ഇന്ദുവിന്റെ സമ്മതത്തോടെയാണ് വിവാഹം നിശ്ചയിച്ചത്. വിവാഹം ഉറപ്പിച്ചതോടെ കോഴിക്കോട്ടേക്കുള്ള യാത്ര സുഭാഷാണ് തീരുമാനിച്ചത്. വിവാഹത്തില്‍ നിന്നും പിന്മാറണമെന്നും രജിസ്റ്റര്‍ വിവാഹം നടത്തണമെന്നും ട്രെയിന്‍ യാത്രയ്ക്കിടെ സുഭാഷ് ഇന്ദുവിനെ നിര്‍ബന്ധിച്ചു. ഇരുവരും തമ്മിലുള്ള തര്‍ക്കം മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നതു മനസ്സിലാക്കിയ സുഭാഷ് ഇന്ദുവിനെ ട്രെയിനിന്റെ വാതിലിനടുത്തേക്ക് കൊണ്ടുപോയി. വാക്കുതര്‍ക്കത്തിനിടെ ആലുവ പാലത്തിലെത്തിയപ്പോള്‍ ഇന്ദുവിനെ സുഭാഷ് പുഴയിലേക്ക് തള്ളിയിട്ടതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. വിവാഹത്തിന് ഒരാഴ്ചമുമ്പായിരുന്നു ഇന്ദുവിന്റെ മരണം.
ദൃക്സാക്ഷിയുടെ മൊഴിയാണ് കേസില്‍ നിര്‍ണായമായത്. സുഭാഷിന്റെ മാനസികനിലയും അന്വേഷണ സംഘം പരിശോധിച്ചു. ഇന്ദുവിന്റെ മൃതദേഹത്തില്‍ കണ്ടെത്തിയ പരുക്കുകള്‍ തനിയെ ചാടിയാല്‍ ഉണ്ടാകുന്നതല്ലെന്നും മറിച്ച് ആരെങ്കിലും തള്ളിയിട്ടാല്‍ മാത്രമുണ്ടാകുന്നതാണെന്നും ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. കൂടാതെ, താന്‍ രാവിലെ 6.30ന് എണീറ്റപ്പോഴാണ് ഇന്ദുവിനെ കാണാനില്ലെന്നു മനസിലായതെന്നായിരുന്നു സുഭാഷ് പൊലീസിനു നല്കിയ മൊഴി. ട്രെയിനിലെ സഹയാത്രികരുടെ മൊഴി പ്രകാരം സുഭാഷ് അഞ്ചരയ്ക്കു എഴുന്നേറ്റിരിക്കുന്നതായി കണ്ടെന്നാണ്. കൂടാതെ, ആലുവപ്പുഴയിലേക്ക് ഒരാള്‍ വീഴുന്നതു കണ്ടെന്നും ആ സമയത്ത് ട്രെയിനിന്റെ വാതിലില്‍ ഒരാളെ കണ്ടെന്നും മണല്‍വാരല്‍ തൊഴിലാളികള്‍ മൊഴി നല്‍കിയിരുന്നു.
അധ്യാപകരില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും ഇന്ദുവിനെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. സുഭാഷിനെ നിരവധിപ്രാവശ്യം ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല. ഇനിയും തിരിച്ചറിയില്‍ പരേഡ് നടത്തേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു. സുഭാഷിന്റെ മൊബെയില്‍, ലാപ്ടോപ്പ് എന്നിവയില്‍ നിന്നും സുപ്രധാന തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
സുഭാഷിനെ ഇന്നു കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് അന്വേഷണസംഘം സുഭാഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സുഭാഷിനെ പോളിഗ്രാഫി പരിശോധയ്ക്കു വിധേയനാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: