പെഷവാര്‍: പാക്കിസ്ഥാനില്‍ താലിബാന് ഭീകരര്‍ തട്ടിക്കൊണ്ടു പോയ 20 സൈനികരെ കൊലപ്പെടുത്തി. രണ്ടു പേര് രക്ഷപെട്ടു. ഇതില്‍ ഒരാളുടെ നില ഗുരുതരം. ട്രൈബല്‍ പോലീസില്‍ ഉള്‍പ്പെട്ടവരാണു കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാന് അതിര്‍ത്തിയോടു ചേര്‍ന്ന മൂന്നു ചെക്പോസ്റ്റുകള്‍ ആക്രമിച്ചാണു ഭീകരര്‍ ഇവരെ തട്ടിക്കൊണ്ടു പോയത്.
ഇരുനൂറോളം വരുന്ന ഭീകരരാണ് ആക്രമണം നടത്തിയത്. സൈന്യത്തിന്റെ ആയുധങ്ങള്‍ തട്ടിയെടുത്ത ശേഷം കെട്ടിടത്തിനു തീവച്ചു. സൈനികരെ തട്ടിക്കൊണ്ടുപോയ സ്ഥലത്തു നിന്നു നാലു കിലോമീറ്റര്‍ മാറിയാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
രണ്ടാഴ്ച മുമ്പ് പെഷവാര്‍ വിമാനത്താവളത്തിനു സമീപം നടന്ന ചാവേര്‍ ആക്രമണത്തില്‍ നാലു പേര് കൊല്ലപ്പെട്ടിരുന്നു. വെടിനിര്‍ത്തലിനു തയാറാണെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചയാകാമെന്നും പാക് താലിബാന് നേതാവ് ഹക്കീമുള്ള മസൂദിന്റെ വീഡിയോ സന്ദേശം പുറത്തുവന്നതിനു പിന്നാലെയാണ് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
വെടിനിര്‍ത്തലിനു തയാറാകണമെങ്കില്‍ പാക്കിസ്ഥാന് യുഎസുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നായിരുന്നു താലിബാന് മുന്നോട്ടുവച്ച വ്യവസ്ഥ. എന്നാല്‍ ഇതു പാക് ഭരണകൂടം തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: