കോഴിക്കോട് : കോഴിക്കോട് എന്‍ഐടി ഗവേഷണ വിദ്യാര്‍ഥി ഇന്ദുവിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ സുഹൃത്തും അധ്യാപകനുമായ സുഭാഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.
സുഭാഷുമായി അടുപ്പം ഉണ്ടായിരുന്ന ഇന്ദു മറ്റൊരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതു വ്യക്തിവൈരാഗ്യത്തിനും പ്രതിയെ കൊലപാതകത്തിലേക്കു നയിക്കാനും ഇടയാക്കിയെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. സുഭാഷിനു വേണ്ടി നാളെ ജാമ്യാപേക്ഷ നല്‍കും.
ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇന്നലെയാണു സുഭാഷിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തു നിന്ന് ഇന്നു രാവിലെ സുഭാഷിനെ രഹസ്യമായി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസില്‍ വിവരം അറിയിച്ചിരുന്നില്ല. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി- ഒന്ന് അവധിയായതിനാല്‍ ജെഎംസി- ആറിലെ ജഡ്ജി ശശിക്കു മുന്‍പാകെ പ്രതിയെ ഹാജരാക്കി.
2011 ഏപ്രിലിലാണ് ട്രെയിന്‍ യാത്രയ്ക്കിടെ ഇന്ദുവിനെ കാണാതായത്. പിന്നീട് ആലുവ പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തി. അധ്യാപകനും സുഹൃത്തുമായ സുഭാഷും ആ യാത്രയില്‍ ഇന്ദുവിനൊപ്പമുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് ആദ്യം അന്വേഷിച്ച പോലീസ് സംഘം ഇന്ദു ട്രെയിനില്‍ നിന്ന് ആലുവ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തെന്ന നിഗമനത്തിലെത്തി.
ഇന്ദുവിന്റെ അച്ഛന് ഹൈക്കോടതിയെ സമീപിച്ചതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഐ.ജി സന്ധ്യയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഇന്ദുവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: