ന്യൂദല്‍ഹി: കേന്ദ്രമന്ത്രി ജയ്പാല് റെഡ്ഡി രാജിക്കൊരുങ്ങുന്നതായി സൂചന. തെലങ്കാന സംസ്ഥാനത്തിനായുള്ള പ്രത്യക്ഷ സമരത്തിന് നേതൃത്വം നല്‍കുന്നതിനായാണ് ജയപാല്‍ റെഢിയുടെ നീക്കം. ഒരു മാസത്തിനകം തീരുമാനമായില്ലെങ്കില്‍ റെഡ്ഡി രാജിവയ്ക്കുമെന്ന് തെലുങ്കാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ അറിയിച്ചു.
തെലങ്കാന പ്രശ്ന പരിഹാരത്തിനായി വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷിയോഗത്തില്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍ പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ തയ്യാറെടുക്കുകയാണ് മേഖലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും. ഇതിന്റെ ഭാഗമായാണ് ജയ്പാല് റെഡ്ഡി രാജിക്കൊരുങ്ങുന്നതെന്ന് നല്‍ഗോണ്ടയില്‍ നിന്നുള്ള എംപിയുമായ ഗുഥാ സുഗേന്ദ്ര റെഢി വ്യക്തമാക്കി.
തെലങ്കാന സംസ്ഥാന രൂപീകരണം സംബന്ധിച്ച് ഒരു മാസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന ആഭ്യന്തര മന്ത്രി സുഷീല്‍കുമാര്‍ ഷിന്‍ഡെയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ ജയ്പാല് റെഡ്ഡി മന്ത്രിസ്ഥാനത്ത് ഉണ്ടാകില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും സുഗേന്ദ്ര റെഢി പറഞ്ഞു. ജയ്പാല് റെഡ്ഡിയുടെ ദല്‍ഹിയിലെ വസതിയിലാണു തെലുങ്കാന വിഷയംസംബന്ധിച്ച് ആലോചനകള്‍ നടക്കുന്ന പ്രധാന കേന്ദ്രം.
പെട്രോളിയം മന്ത്രിയായിരുന്ന ജയ്പാല് റെഡ്ഡിയെ അപ്രധാന വകുപ്പായ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലേക്ക് മാറ്റിയിരുന്നു. ഇതില്‍ നിരാശനായ അദ്ദേഹം തെലുങ്കാന പ്രശ്നം മുന്‍നിര്‍ത്തി രാജിവെയ്ക്കുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകും. മേഖലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരുടെ പിന്തുണയാണ് ജയ്പാല് റെഡ്ഡിക്ക് കരുത്ത് പകരുന്നത്.
തെലുങ്കാന സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന തെലുങ്കാന രാഷ്ട്രസമിതിയുടെ ശക്തി കുറയ്ക്കാന്‍ ജയ്പാല് റെഡ്ഡിയുടെ സമര രംഗത്തേക്കുള്ള പ്രവേശനം ഗുണം ചെയ്യുമെന്നും മേഖലയിലെ കോണ്‍ഗ്രസ് നേതാക്കന്മാര് വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: