ന്യൂദല്‍ഹി: മാനഭംഗകേസുകളിലെ സര്‍ക്കാരിന്റെ നിഷ്ക്രിയത്വത്തിനെതിരെയുള്ള ജനരോഷം തണുപ്പിക്കാന്‍ തട്ടികൂട്ടല്‍ ഓര്‍ഡിനന്‍സ് തയ്യാറാക്കുന്ന തിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍. രണ്ടാഴ്ച്ചയോളമായി തലസ്ഥാനത്ത് തുടരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം എന്ന പ്രതിപക്ഷത്തിന്റെ നിരന്തര ആവശ്യം അവഗണിച്ചാണ് ഓര്‍ഡിനന്‍സിനുള്ള നീക്കം തകൃതിയായി നടക്കുന്നത്.
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചാല്‍ ഉണ്ടാവുന്ന കോലാഹലങ്ങളും വിമര്‍ശനങ്ങളും ഭയന്നാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കൂടാതെ യുവതിയെ മരണത്തിലേക്ക് തള്ളിവിട്ട വിവാദമായ സിങ്കപ്പൂര്‍ യാത്രയും സ്വകാര്യ ആശുപത്രിയുടെ ഇടപെടലും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. യുവതിയുടെ അത്യാഹിതം പുറത്തറിഞ്ഞ ശേഷമുള്ള പുകിലുകള് ഒഴിയാബാധ പോലെയായിരുന്നു സര്‍ക്കാരിന്.
തെരുവിലിറങ്ങിയ ജനത്തെ പ്രതിരോധിച്ച രീതിയും നീതിക്കായുള്ള സമരത്തേയും മാധ്യമങ്ങളേയും അടിച്ചമര്‍ത്തിയ പോലീസ് നിലപാടും ഇതിനകംതന്നെ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയിട്ടുണ്ട്. അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ പ്രതീതിയായിരുന്നു തലസ്ഥാനത്ത്. ഒരാഴ്ച്ച കഴിഞ്ഞ് പ്രതിഷേധങ്ങള്‍ കെട്ടടങ്ങുമെന്ന് സര്‍ക്കാര്‍ കരുതിയിരുന്നെങ്കിലും ദിനംപ്രതി അവ വര്‍ദ്ധിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ പ്രത്യേക സമ്മേളനം, പ്രതിപക്ഷത്തിന് നല്ലൊരു അവസരമായിരിക്കുമെന്ന് കോണ്‍ഗ്രസിനറിയാം.
യുവതി മരിച്ച് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും സംഭവത്തെ പറ്റി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു തരത്തിലുമുള്ള വിശദീകരണവും ഇതുവരെ ഉണ്ടായിട്ടില്ല. പ്രതിഷേധം ഇനിയും നീണ്ടു പോയാല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ അത് ബാധിക്കുമെന്നതിനാലും ഐക്യരാഷ്ട്രസഭയും മറ്റും സംഘടനകളും അതുപോലെ മറ്റു രാജ്യങ്ങളും ഇന്ത്യയുടെ നിലപാട് വീക്ഷിക്കുന്നതിനാല്‍ പ്രശ്നങ്ങള്‍ ഇല്ലാതെ ഓര്‍ഡിനന്‍സ് പുറത്തിറക്കി ആറു മാസം വരെയെങ്കിലും ഏകാധിപത്യം കാണിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: