തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരേ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ഏകദിന ഉപവാസ സമരം ആരംഭിച്ചു. വൈകിട്ട് അഞ്ചു മണിവരെയാണ് ഉപവാസം. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സമരം ഉദ്ഘാടനം ചെയ്തു. തമ്മില്‍ തല്ലുന്ന കോണ്‍ഗ്രസ് ഭരണത്തിനു വിലക്കയറ്റം നിയന്ത്രിക്കാന്‍ സമയമില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തു രൂക്ഷമായ വിലക്കയറ്റം തടഞ്ഞില്ലെങ്കില്‍ സമരം ശക്തമാക്കും. അരിവില ഇതിനുമുന്‍പ് ഒരിക്കലും ഇല്ലാത്ത തരത്തില്‍ 45 രൂപയ്ക്ക് മുകളിലേക്ക് ഉയര്‍ന്നതായി വി.എസ് ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുന്നു. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണു വിലക്കയറ്റത്തിനു കാരണം.
കേരളത്തിന് ആവശ്യമായ റേഷന്‍ സാധനങ്ങള്‍ വീഴ്ച കൂടാതെ എത്തിക്കാമെന്ന് ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ കാലത്തു തന്നെ കേന്ദ്രം ഉറപ്പു നല്‍കിയതാണ്. കാലാകാലങ്ങളില്‍ സംസ്ഥാനം ഇത് കണക്കുപറഞ്ഞ് വാങ്ങാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ ഇതിനൊന്നും ശ്രമിക്കുന്നില്ലെന്നും വി.എസ് കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് ഭക്ഷണം നല്കാന് കഴിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇറങ്ങിപ്പോകണമെന്നു വിഎസ് ആവശ്യപ്പെട്ടു.
കുത്തകകള്‍ കൈവശം വച്ചിരിക്കുന്ന ഭൂമി തിരികെ പിടിക്കാന്‍ സര്‍ക്കാരിനു ധൈര്യമുണ്ടോയെന്നു വിഎസ് ചോദിച്ചു. കോണ്‍ഗ്രസ് ഭൂസ്വാമിമാരുടെ കൈയില്‍ നിന്നു പണം പറ്റുകയാണെന്നും വിഎസ് ആരോപിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന് മുന്‍മന്ത്രിമാരായ സി. ദിവാകരന്, കടന്നപ്പള്ളി രാമചന്ദ്രന് തുടങ്ങിയവര്‍ ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: