തിരുവനന്തപുരം: ബംഗളുരു സ്ഫോടന കേസില്‍ അറസ്റ്റിലായി കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനില സംബന്ധിച്ച് കര്‍ണാടകത്തോട് പുതിയ റിപ്പോര്‍ട്ട് തേടും. മദനിക്ക് വിദഗ്ദ്ധ ചികിത്സ നല്‍കണമെന്ന് കര്‍ണാടകത്തോട് ആവശ്യപ്പെടാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.
ജനുവരി മൂന്നിനാണ് കര്‍ണ്ണാടക മുഖ്യമന്ത്രിയുമായുള്ള ഉമ്മന്‍ ചാണ്ടിയുടെ കൂടിക്കാഴ്ച. ആറു മാസം പഴക്കമുള്ള റിപ്പോര്‍ട്ട് ആണു കേരളത്തിനു ലഭിച്ചത്. അതിനാല്‍ മദനിയുടെ ആരോഗ്യനില സംബന്ധിച്ച വ്യക്തത കൈവരിക്കാന്‍ സാധിക്കില്ലെന്നു യോഗം വിലയിരുത്തി. കൂടാതെ കേരളത്തിന്റെ മാതൃകയില്‍ ഒരു വിദഗ്ധ സംഘം രൂപീകരിച്ചു മദനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു പഠിക്കാന്‍ മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെടും.
മദനിക്കു വിദഗ്ധ ചികിത്സ നല്‍കിയിട്ടുണ്ടെന്നും വിദഗ്ധര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘമാണു ചികിത്സ നല്‍കുന്നതെന്നും റിപ്പോര്‍ട്ട് പഠിച്ച കേരളത്തിലെ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം കണ്ടെത്തി. എന്നാല്‍ ഇതിനെതിരേ പിഡിപി രംഗത്തെത്തി. കര്‍ണാടകം നല്കിയ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും ഇക്കാര്യത്തില്‍ വ്യക്തത നല്കാന് കര്‍ണാടകം തയാറായിട്ടില്ലെന്നും അവര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: