ശിവഗിരി : ശ്രീനാരായണ ഗുരുദേവനെപ്പോലുള്ള ആദ്ധ്യാത്മികാചാര്യന്മാരുടെ ജീവിത ദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്തുണ്ടാകണമെന്ന് ബിജെപി നേതാവും മുന്‍ ഉപ പ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനി. 80-ാമത് ശിവഗിരി തീര്‍ത്ഥാടക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ വിദ്യാഭ്യാസ പദ്ധതിയിലും സംസ്ഥാനങ്ങളിലെല്ലായിടത്തും ഇതിന് നടപടി സ്വീകരണമെന്ന് പ്രധാനമന്ത്രിയോടാവശ്യപ്പെടുമെന്നും അദ്വാനി അറിയിച്ചു.
പതിനാറാം വയസ്സില്‍ കറാച്ചിയില്‍ വച്ചാണ് താന്‍ ആദ്യമായി ഗുരുദേവനെക്കുറിച്ച് കേള്‍ക്കുന്നത്. ആര്‍എസ്എസ് ശാഖയിലെ പ്രാതസ്മരണയ്ക്കിടയായിരുന്നു അത്. 1987ല്‍ ശിവഗിരിയില്‍ വരാന്‍ നിശ്ചയിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം കഴിഞ്ഞില്ല. 25 വര്‍ഷം കഴിഞ്ഞ് ലഭിച്ച ഈ സന്ദര്‍ഭം തന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളിലൊന്നാണ്.
ഒരു മനുഷ്യനെ വിലയിരുത്തുന്നത് അയാളുടെ ബുദ്ധിപരമായ കഴിവുകളിലൂടെയാണ് എന്നാണ് കുട്ടിക്കാലത്ത് ധരിച്ചിരുന്നത്. പിന്നീട് വായനയിലൂടെ വൈകാരിക തലവും വ്യക്തിവികാസത്തെ സ്വാധീനിക്കുന്നുണ്ടെന്ന് മനസ്സിലാക്കി. നിസ്വാര്‍ത്ഥത, അസൂയയില്ലാത്ത മനസ്സ്, വൈകാരിക ക്ഷോഭമില്ലാതെയുള്ള പ്രവര്‍ത്തനം എന്നീ വൈകാരിക തലങ്ങളും ബുദ്ധിപരമായ കഴിവുകളും ഉള്ളവരാണ് നല്ല മനുഷ്യരെന്ന് ധരിച്ചു. കാലം പിന്നിട്ടതോടെ ശ്രീനാരായണഗുരു, സ്വാമി വിവേകാനന്ദന്, ശ്രീരാമപരമഹംസന്, സ്വാമി ദയാനന്ദന്, മഹാത്മാഗാന്ധി തുടങ്ങിയ മഹത് വ്യക്തികളുടെ വ്യക്തിത്വത്തിന് പിന്നിലെ സ്വാധീനം എന്തെന്ന് മനസ്സിലാക്കാനായി. ബുദ്ധിപരവും വൈകാരികമായ കഴിവുകളോടൊപ്പം ഇത്തരം സന്യാസിതുല്യരായ മഹാത്മാക്കള്‍ക്ക് വളരെ ഉയര്‍ന്ന ആദ്ധ്യാത്മിക തലവും ഉണ്ടായിരുന്നു. ആദ്ധ്യാത്മിക മൂല്യങ്ങളില്‍ അടിയുറച്ച പ്രവര്‍ത്തികളും ജീവിതവുമാണ് മനുഷ്യന്റെ നൈതികവും ധാര്‍മികവുമായ മൂല്യങ്ങള്‍ ഉയര്‍ത്തുന്നതെന്ന് മനസ്സിലാക്കാനായി.
ഭാരതത്തിലെ വരും തലമുറയെ ആദ്ധ്യാത്മിക തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള വിദ്യാഭ്യാസ സംവിധാനമുണ്ടാകണം. ആദ്ധ്യാത്മികമൂല്യങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയാല്‍ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനാകും. കേരളത്തില്‍ ഗുരുദേവ ദര്‍ശനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നടപടി അഭിനന്ദനാര്‍ഹമാണ്.
കേന്ദ്രസര്‍ക്കാരും മറ്റു സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടരണം. ചരിത്രവും വിദ്യാഭ്യാസവും രാജാക്കന്മാരുടെയും യുദ്ധവിജയികളുടെയും ജീവിതത്തില്‍ മാത്രം ചുരുങ്ങിപ്പോകരുത്. ഗുരുദേവനെപ്പോലുള്ള മഹാത്മാക്കളുടെ ജീവിതവും ദര്‍ശനങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. എങ്കില്‍മാത്രമെ സ്വാര്‍ത്ഥതയില്ലാതെ രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു തലമുറയെ വാര്ത്തെടുക്കാനാവൂ.
കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ചടങ്ങില്‍ ആധ്യക്ഷ്യം വഹിച്ചു. സ്വാമി പ്രകാശാനന്ദ തീര്ത്ഥാടനസന്ദേശനം നല്കി. ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി പരാനന്ദ ഭദ്രദീപപ്രകാശനം നിര്‍വ്വഹിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, എ. സമ്പത്ത് എംപി, എംഎല്‍എമാരായ വര്‍ക്കല കഹാര്‍, ജമീലാ പ്രകാശം, മുനിസിപ്പല്‍ ചെയര്മാന് കെ. സൂര്യപ്രകാശ്, ഡോ. ഗോകുലം ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് സ്വാഗതവും ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ നന്ദിയും പറഞ്ഞു.
രാവിലെ ശിവഗിരി സമാധിയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് അദ്വാനി ഉദ്ഘാടന ചടങ്ങിനെത്തിയത്. ബിജെപി സംസ്ഥാന സെക്രട്ടറിമാരായ സി. ശിവന്‍കുട്ടി, ജെ.ആര്. പത്മകുമാര്‍, സംസ്ഥാന സമിതിയംഗം തോട്ടയ്ക്കാട് ശശി, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ്, ജില്ലാ പ്രസിഡന്റ് ആര്. എസ്. സമ്പത്ത്, വൈസ് പ്രസിഡന്റ് എസ്. നിഷാന്ത് എന്നിവരും അദ്വാനിക്കൊപ്പമുണ്ടായിരുന്നു.
>> സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: