തിരുവനന്തപുരം : പ്രതിപക്ഷനേതാവിന്റെ സ്റ്റാഫിലെ മൂന്നുപേരെ പുറത്താക്കാനെടുത്ത തീരുമാനം സിപിഎം ഉടന്‍ പ്രഖ്യാപിക്കില്ല. വി.എസ്. അച്യുതാനന്ദന് കേന്ദ്ര നേതൃത്വത്തില്‍ നടത്തിയ അഭ്യര്‍ത്ഥന പ്രകാരം അടുത്ത കേന്ദ്ര കമ്മിറ്റിക്കുശേഷമായിരിക്കുമത്. പുറത്താക്കല്‍ നടപടി ഒഴിവാക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും അച്യുതാനന്ദന് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഔദ്യോഗിക പക്ഷത്തിന്റെ വന്‍ ഭൂരിപക്ഷം ഉപയോഗിച്ച് അഭ്യര്‍ത്ഥന അവഗണിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രകാശ് കാരാട്ടുമായി വി.എസ്. ഫോണില്‍ ബന്ധപ്പെട്ട് തീരുമാനം തടയണമെന്ന് ആവശ്യപ്പെട്ടത്. വി.എസിന്റെ അഭ്യര്‍ത്ഥന ആലോചനയില്ലാതെ തള്ളിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ചുള്ള ഭീതിയാണ് കേന്ദ്രകമ്മിറ്റിക്കുശേഷം തീരുമാനം പ്രഖ്യാപിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം നല്‍കിയത്.
ജനുവരി 17നാണ് കേന്ദ്രകമ്മിറ്റി കല്‍ക്കത്തയില്‍ ആരംഭിക്കുന്നത്. കേന്ദ്രകമ്മിറ്റിയില്‍ മുമ്പൊക്കെ അനുകൂല നിലപാട് വിഎസിന് ലഭിച്ചുപോന്നിട്ടുണ്ട്. എന്നാല്‍ പുതിയ സാഹചര്യം എന്താകുമെന്ന് പറയാനാവില്ല. ബംഗാള്‍ ഘടകത്തിന്റെ പിന്‍ബലമാണ് വി.എസിന് കരുത്തേകിയിരുന്നത്. എന്നാല്‍ ബംഗാള്‍ ഘടകത്തിന്റെ വാക്കുകള്‍ ദുര്‍ബലമാണിന്ന്. പുറത്താക്കല്‍ തീരുമാനം വരും മുമ്പ് പുറത്താക്കട്ടെ അപ്പോള്‍ പ്രതികരിക്കാമെന്ന് വിഎസ് പറഞ്ഞതാണ്. പക്ഷേ പരസ്യ പ്രസ്താവനകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. കേന്ദ്രകമ്മറ്റിയില്‍ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ടാണിത്.
അച്ചടക്ക നടപടിയുടെ പേരില്‍ പാര്‍ട്ടി പുറത്താക്കിയെങ്കിലും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കാനും പുറത്താക്കാനുമുള്ള അധികാരം വിഎസിനുണ്ട്. പാര്‍ട്ടിയെ ധിക്കരിച്ചു വിഎസ് അതിന് തയ്യാറാകുമോ എന്നതാണ് കാണാനിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടി തീരുമാനം ലംഘിച്ച് പ്രവര്‍ത്തിക്കാന്‍ പുറത്താക്കപ്പെട്ടവരും തയ്യാറായേക്കില്ല. വിഎസ് തീരുമാനം ലംഘിച്ചാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നുള്ള നിഷ്കാസനമാണ്. അത് കടന്ന കൈ ആകുമെന്ന കാര്യത്തില്‍ സംശയമില്ല.
പുറത്താക്കപ്പെട്ട മൂവരുമായി വല്ലാത്ത ആത്മബന്ധം പുലര്‍ത്തുന്ന വിഎസിനു പാര്‍ട്ടി നടപടി അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് കരുതുന്നുണ്ടെങ്കിലും വിഎസിന്റെ കാര്യത്തില്‍ ആര്‍ക്കും ഉറപ്പു പറയാനും കഴിയില്ല.
കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പാര്‍ട്ടി രേഖ ചോര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കിയെന്ന ഗുരുതരമായ കുറ്റമാണു മൂവര്‍ക്കുമെതിരേ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഇവര്‍ക്കെതിരേ നടപടിയെടുക്കുക വഴി ഫലത്തില്‍ വിഎസിനെയാണു സംസ്ഥാന നേതൃത്വം ഉന്നംവയ്ക്കുന്നത്. ഇവരെ പുറത്താക്കിക്കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ വിഎസിന്റെ ശക്തി ക്ഷയിക്കുമെന്നു സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നു. പാര്‍ട്ടി നിലപാടുകള്‍ക്കെതിരെ പലപ്പോഴും ശക്തമായ നിലപാട് എടുക്കുന്ന വിഎസിനു വേണ്ട ഉപദേശം നല്‍കുന്നത് ഈ മൂവര്‍ സംഘമാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പാര്‍ട്ടി നടപടിയെ വെല്ലുവിളിച്ച് ഇവരെ പേഴ്സണല്‍ സ്റ്റാഫില്‍ നിലനിര്‍ത്തിയാല്‍ ഇതു ചൂണ്ടിക്കാട്ടി വിഎസിനെതിരേയും നടപടിയെടുക്കാമെന്നു സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നു. ഒരു പക്ഷേ വിഎസ് പ്രതിപക്ഷ നേതൃസ്ഥാനം സ്വയം ഒഴിഞ്ഞേക്കാനും ഈ നടപടി കാരണമായേക്കാമെന്ന വിലയിരുത്തലുമുണ്ട്. കേന്ദ്ര നേതൃത്വം ഇടപെട്ടില്ലായിരുന്നെങ്കില്‍ ഞായറാഴ്ച തന്നെ ഇവരെ പുറത്താക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായേനെ. ഈ നടപടി കാരണമാണു വിഎസ് മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും ഇതേക്കുറിച്ചു പ്രതികരിക്കാതിരുന്നത്.
സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി എല്‍ഡിഎഫ് എംഎല്‍എമാരുടെ ഉപവാസം ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന സമരം ഉദ്ഘാടനം ചെയ്തത് വിഎസ്സാണ്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഭൂമി പിടിച്ചെടുക്കല്‍ സമരം ആരംഭിക്കുകയാണ്. വിഎസാണ് എറണാകുളം ജില്ലയിലെ ഭൂമി പിടിച്ചെടുക്കല്‍ സമരം ഇന്ന് ഉദ്ഘാടനംചെയ്യുന്നത്. എല്ലായിപ്പോഴും അച്ചടക്ക നടപടി ഉണ്ടാകുമ്പോള്‍ ഒന്നു രണ്ടു ദിവസം മിണ്ടാതിരിക്കുന്ന വിഎസ് പൂര്‍വാധികം ശക്തിയോടെ ആഞ്ഞടിക്കുന്ന ചരിത്രമാണുള്ളത്. ഈ തവണയും അതു തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.
>> സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: