വാഷിംഗ്ടണ്‍: തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുമെന്ന് ഡോക്ടര്‍മാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഹിലരിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെ ഉദ്ധരിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഹിലരിയുടെ വലതുചെവിക്ക് പിന്നിലായി തലച്ചോറിനും തലയോട്ടിക്കും ഇടയിലുള്ള രക്തധമനിയിലാണ് രക്തം കട്ടപിടിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിന്റെ ഫലമായി അവര്‍ക്ക് മസ്തിഷ്കാഘാതമോ തലച്ചോറുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടു തന്നെ പൂര്‍ണമായി ഭേദപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഡോക്ടര്‍മാരോടും ബന്ധുക്കളോടും ഹിലാരി നന്നായി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തം കട്ടപിടിച്ചിരിക്കുന്നത് മാറി സാധാരണ നിലയിലാകാനുള്ള മരുന്നുകളാണ് ഇപ്പോള്‍ നല്കിക്കൊണ്ടിരിക്കിക്കുന്നത്. അസുഖം ഭേദമായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാന്‍ കഴിയുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഡിസംബര്‍ ഏഴു മുതല്‍ പൊതുപരിപാടികളില്‍ ഹിലരി പ്രത്യക്ഷപ്പെട്ടിരുന്നില്ല. കഴിഞ്ഞ ദിവസമാണ് തലച്ചോറിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് രക്തം കട്ടപിടിച്ചതിനാല്‍ ഹിലരി ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന വിവരം അമേരിക്ക പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: