ഭാരത സ്ത്രീകള്‍ തന് ഭാവശുദ്ധി എന്ന കവിവാക്യം ഇന്നും അന്വര്‍ത്ഥമാണെങ്കിലും ഭാരതസ്ത്രീകളെ സ്വന്തം മാനം കാക്കാന്‍ പുരുഷന്മാര് അനുവദിക്കുന്നില്ല. ഇന്ത്യയ്ക്ക് ഇക്കുറി പുതുവത്സരാഘോഷം ഇല്ലാത്തത് തലസ്ഥാനത്ത് ഒരു പെണ്‍കുട്ടി അത്യന്തം മൃഗീയവും പൈശാചികവുമായ കൂട്ട ബലാല്‍സംഗത്തിനിരയായി മരിച്ചതുകൊണ്ടാണ്.
ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ നാണം കെട്ടിരിക്കുകയാണ്. ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ദൈവത്തിന്റെ നാടായ കേരളം പോലും ഇന്ന് പിശാചുക്കളുടെ നാടായി മാറിയത് ഇവിടെ സ്ത്രീത്വം പ്രായഭേദമില്ലാതെ നിരന്തരം പീഡിപ്പിക്കപ്പെടുന്നതിനാലാണ്. 2009-10, 2010-11 കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ ഇരട്ടി കേസുകള്‍ 2011-12 ന്റെ ആദ്യ പകുതിയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. രാജ്യതലസ്ഥാന നഗരിയില്‍ ഒരു ബലാല്‍സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മായാവതിയുടെ യുപിയില്‍ പ്രതിദിനം രണ്ടു ബലാല്‍സംഗങ്ങളാണ് നടക്കുന്നതത്രെ. കേരളത്തിലെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ 60 ശതമാനവും വീടിനകത്തേ വീട്ടിലുള്ളവരുടെ പ്രേരണയാലോ ആണ് നടക്കുന്നത്.
വീട്ടിനകത്തും പുറത്തും സ്ത്രീകള്‍ വേട്ടയാടപ്പെടുന്നു. “ഒരു സമൂഹത്തിന് പേ പിടിച്ചാല്‍, പൈശാചികമായ ആര്‍ത്തിയോടെ ആയിരങ്ങള്‍ പെണ്ണുങ്ങളെ ഉടലുകളായി, ഇരകളായി നോക്കിക്കൊണ്ട് അവസരം കാത്തുനില്ക്കുമ്പോള് ആരുണ്ട് അവരെ രക്ഷിക്കാന്‍” എന്ന് സുഗതകുമാരി ചോദിക്കുന്നു. ആരുമില്ല അവരെ രക്ഷിക്കാന്‍. വേണമെങ്കില്‍ പങ്കുചേരാന്‍ ആയിരങ്ങള്‍ ‘ക്യൂ’ നില്ക്കും. പക്ഷെ രക്ഷയ്ക്ക് സ്വന്തം അമ്മയോ അച്ഛനോ സഹോദരനോ അമ്മാവനോ ഉണ്ടാകില്ല.
ദല്‍ഹിയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി ജീവന് നല്കിയവള് ഒരു രാജ്യത്തെ കണ്ണീര്‍ക്കയമാക്കി, തലസ്ഥാന നഗരിയെ പ്രക്ഷുബ്ധമാക്കിക്കൊണ്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഈ പ്രതിഷേധം കൊണ്ടുമാത്രമാണ് ഭരണകൂടം ഉണര്‍ന്നതും സ്ത്രീപീഡന-ബലാല്‍സംഗ കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷാ നടപടികള്‍ ആലോചിയ്ക്കുന്നതും. പാര്‍ലമെന്റ് വിളിച്ചുകൂട്ടണമെന്നും സ്ത്രീകളുടെ നേരെ നടക്കുന്ന അക്രമങ്ങള്‍ക്ക് വധശിക്ഷവരെ പരിഗണിക്കണമെന്നും മുഖ്യപ്രതിപക്ഷമായ ബിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇന്ന് ഇന്ത്യ ലോകത്തിന് മുന്പില് തല കുനിയ്ക്കുകയാണ്. പക്ഷെ സ്ത്രീ സുരക്ഷയ്ക്കോ, ലൈംഗികാതിക്രമങ്ങള്ക്കെതിരായോ ശക്തമായ നിയമങ്ങളില്ല എന്നു മാത്രമല്ല, ഉള്ള നിയമങ്ങള്‍ പോലും ശക്തമായി ഉപയോഗപ്പെടുത്താനുള്ള ഇച്ഛാശക്തി സര്‍ക്കാരിനുമില്ല. ഇപ്പോള്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ പരിഗണിക്കുന്നത് 30 കൊല്ലം തടവും ഷണ്ഡീകരണവുമാണ്. ലൈംഗിക ശേഷി ഇല്ലാതാക്കലാണ് വധശിക്ഷയേക്കാളും 30 വര്‍ഷത്തെ തടവിനെക്കാളും പരിഗണിക്കപ്പെടേണ്ടതെന്ന് എന്ന് ജ: വി.ആര്.കൃഷ്ണയ്യര്‍ പറയുന്നു. വധശിക്ഷകൊണ്ട് ജീവിതം അവസാനിയ്ക്കുന്നു. പക്ഷെ ലൈംഗികശേഷി നശിപ്പിക്കല്‍ അമിത ലൈംഗികാസക്തിയുള്ളവര്‍ക്ക് കിട്ടാവുന്ന ഏറ്റവും ദാരുണമായ ശിക്ഷയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
സ്ത്രീപീഡനക്കേസുകള്‍ക്ക് അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും വിചാരണ മൂന്ന് മാസത്തിലധികം നീളരുതെന്നുമുള്ള ആവശ്യം ഉയര്‍ന്നിട്ട് ദീര്ഘകാലമായെങ്കിലും ഇത് ഇനിയും ബന്ധപ്പെട്ടവരുടെ പരിഗണനയില്‍ എത്തിയിട്ടില്ല. ബലാല്‍സംഗം പോലെ ഇത്ര ഹീനവും പൈശാചികവുമായ ഒരു കൃത്യം എങ്ങനെ അമ്മയുടെ വയറ്റില്‍നിന്നും ജനിച്ച ഒരു മകന് ചെയ്യുന്നു എന്നത് ദുരൂഹമായ വസ്തുതയാണ്. പക്ഷെ സ്ത്രീകള്‍ക്ക് ഇന്ന് എവിടെയും സുരക്ഷിതത്വം അന്യമാണ്.
കേരളത്തില്‍ സ്ത്രീപീഡനങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍ മുതലായവ വര്‍ധിക്കുന്നത് മദ്യപാനം മൂലമാണ്. കേരളം ഇന്ന് മദ്യപാനികളുടെ സ്വന്തം നാടാണ്. ഇവിടെ പ്രതിശീര്‍ഷ മദ്യോപയോഗം 82 ലിറ്റര്‍ ആണത്രെ. ഇതിന്റെ രൂക്ഷത വര്‍ധിപ്പിക്കുന്നതാണ് ഇപ്പോള്‍ കേരളത്തില്‍ ബിവറേജസ് കോര്പ്പറേഷന് വഴി പോലും വിറ്റഴിക്കുന്ന വ്യാജമദ്യം. അനേകായിരം ലിറ്റര്‍ സ്പിരിറ്റാണ് ചെക്ക്പോസ്റ്റുകള്‍ കടന്ന് കേരളത്തിലെത്തുന്നത്. ചെക്ക്പോസ്റ്റുകള്‍ നിരീക്ഷകര്‍ക്ക് വരുമാനമാര്‍ഗമായതിനാല്‍ നിര്‍ബാധം അതുവഴി കടന്നുവരാം. മയക്കുമരുന്നുപയോഗം ക്യാമ്പസുകളില്‍ പോലും വര്‍ധിക്കുകയാണ്. സ്ത്രീകളെ അശ്ലീലമായി ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് നിയമമുണ്ടെങ്കിലും പോസ്റ്ററുകളിലും സ്ത്രീകള്‍ ശരീരമാണ്.
കേരളത്തിലെ സാംസ്കാരിക മൂല്യച്യുതിയും വളര്‍ന്ന് വികസിക്കുന്ന ഉപഭോഗ സംസ്കാരവും എല്ലാം ഇതിന് പ്രചോദനമാണ്. ഇന്ന് സ്വന്തം പിതാവും ബന്ധുക്കളുമാണ് അവളെ വീട്ടില്‍ പീഡിപ്പിക്കുന്നത്. പലപ്പോഴും അമ്മമാര്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്നു. സ്കൂളില്‍ അധ്യാപകരും മദ്രസകളില്‍ മതമേധാവികളും കൗമാരക്കാരെ ലൈംഗികമായി ഉപയോഗിക്കുന്നു.
ദല്‍ഹി പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെതിരെ ഇപ്പോഴും പ്രക്ഷോഭം തുടരുകയാണ്. കേരളത്തില്‍ ആര്യ എന്ന പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെടുകയുണ്ടായി. സ്ത്രീ പീഡനം വര്‍ധിക്കുന്നതിനെപ്പറ്റി ഈ പംക്തിയില്‍ എഴുതിയപ്പോള്‍ ഒരു വായനക്കാരന് പ്രതികരിച്ചത് മാധ്യമങ്ങളില്‍ വരുന്ന പീഡന വാര്‍ത്ത കൂടുതല്‍ പീഡനങ്ങള്‍ക്ക് പ്രചോദനമാകുമെന്നാണ്. സ്ത്രീപീഡന പ്രേരണ ഒരു മാനസിക ലൈംഗിക വൈകല്യമല്ലേ? സ്വന്തം അച്ഛനും സഹോദരനും അമ്മയും ചേര്‍ന്ന് മക്കളെ വിറ്റ് പണം സമ്പാദിച്ചത് എറണാകുളത്തെ മരടിലാണ്. ഇടുക്കിയില്‍ ഒരമ്മ സ്വന്തം മകളെ കൂട്ടിക്കൊണ്ടുപോയി ആദ്യം വിറ്റത് 100 രൂപയ്ക്കായിരുന്നെങ്കില്‍ പിന്നീട് തുക 2000 വരെയായി. പെണ്‍കുട്ടി എതിര്‍ത്തിട്ടും അമ്മ ഈ ലൈംഗിക വ്യാപാരം തുടര്‍ന്നത് ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയാണത്രെ. ഒടുവില്‍ തന്നെ പീഡിപ്പിച്ചവരുടെ പേരുകള്‍ നോട്ട് ബുക്കിലെഴുതിയത് കണ്ട അധ്യാപകനാണ് വിവരം പോലീസിലറിയിച്ചതും അമ്മ ജയിലറയ്ക്കുള്ളിലായതും. അമ്മമാര്‍ പോലും മകളെ കാണുന്നത് ലൈംഗിക ഉപഭോഗ വസ്തുവായാണ് എന്നത് ഞെട്ടിപ്പിക്കുന്നതാണ്.
പെണ്‍കുട്ടികള്‍ അല്‍പ്പ വസ്ത്ര ധാരിണികളായി അതിക്രമം ക്ഷണിച്ചുവരുത്തുകയാണെന്നാണ് ചില പുരുഷന്മാരുടെ ന്യായീകരണം. പക്ഷെ രണ്ടുവയസ്സുകാരിയും 90 കഴിഞ്ഞ കിഴവിയും എന്ത് ലൈംഗിക പ്രചോദമാണ് നല്‍കുന്നത്? ഇതെല്ലാം യഥാര്‍ത്ഥത്തില്‍ പ്രതിഫലിയ്ക്കുന്നത് സമൂഹത്തില്‍ വന്നിരിയ്ക്കുന്ന ഹീനമായ സാംസ്ക്കാരിക അപച്യുതിയാണ്.
സ്ത്രീകള്‍ പ്രതികരിക്കാത്തതാണ് ഈ ലൈംഗിക കടന്നുകയറ്റത്തിന് കാരണം എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പക്ഷെ സൗമ്യ പ്രതികരിച്ചില്ലേ എന്ന് ഒരിക്കല്‍ ഒരു മീറ്റിംഗില്‍ സിസ്റ്റര്‍ ജസ്മി ചോദിച്ചത് എനിക്കോര്‍മ്മവരുന്നു. മറ്റൊരു വസ്തുത സ്ത്രീകള്‍ പ്രതിരോധിച്ചാല്‍ പുരുഷന്റെ ലൈംഗികാസക്തി ആളിപ്പടരുന്നു എന്നതാണ്. ദല്‍ഹി ബസ്സില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടി കടുത്ത പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ പീഡകര്‍ അവളെ പീഡിപ്പിച്ച് പിച്ചിച്ചീന്തി റോഡിലേക്ക് വലിച്ചെറിയുകയല്ലേ ഉണ്ടായത്. അവര്‍ മദ്യപിച്ചിരുന്നുവത്രെ. മദ്യവും ലൈംഗികാസക്തിയും പുരുഷനെ പിശാചാക്കിമാറ്റുന്നു. മനുഷ്യനെ മൃഗമാക്കി മാറ്റുന്നു എന്ന് പറയുന്നത് മൃഗങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. ഇണചേരേണ്ട അവസരത്തില്‍ മാത്രം ഇണചേരുകയും അല്ലാത്തപ്പോള്‍ കൂട്ടമായി സഞ്ചരിക്കുകയുമാണ് മൃഗങ്ങളുടെ ‘സംസ്കാരം.’ മനുഷ്യന് പിശാചായി മാറുന്നു എന്ന് പറഞ്ഞാല്‍ പിശാചിന് അപമാനമാകുമോ? എന്തായാലും ദല്‍ഹി പെണ്‍കുട്ടിയെപ്പോലെ മറ്റനേകം സ്ത്രീകളും ലൈംഗികാതിക്രമ ഭീഷണിയിലാണ് എന്നത് നിഷേധിക്കാനാകില്ല.
ഇത് വളര്‍ന്നുവരുന്ന ഒരു സാമൂഹിക പ്രശ്നമായി അധികാരികളും കോടതികളും വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ദല്‍ഹി പെണ്‍കുട്ടി മധ്യവര്ഗ്ഗക്കാരിയായതിനാലാണ് ഇത്ര പ്രതിഷേധം ഉയര്‍ന്നതെന്നും മണിപ്പൂരിലും കാശ്മീരിലും ദല്‍ഹിയിലും നടന്ന കലാപത്തിലെല്ലാം നടന്ന സ്ത്രീപീഡനത്തിനെതിരെ ഒരാളും ശബ്ദമുയര്‍ത്തിയില്ല എന്നും അരുന്ധതിറോയ് പ്രതികരിച്ചുകഴിഞ്ഞു.
ഇവിടെ സ്ത്രീശാക്തീകരണത്തിനും സ്ത്രീതുല്യതക്കും വേണ്ടിയുള്ള പോരാട്ടം ശക്തമാണ്. സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമുണ്ട്. പക്ഷെ തുല്യതയോ വിദ്യാഭ്യാസമോ ജോലിയോ ഒന്നും സ്ത്രീയെ പീഡനവിമുക്തമാക്കുന്നില്ല എന്ന നഗ്നസത്യം നിലനില്ക്കുന്നു.
- ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: