പെരുമ്പാവൂര്‍: ഒക്കല്‍ പഞ്ചായത്തില്‍ നാലാം വാര്‍ഡ് കൂടാലപ്പാട് ആശാന് കവലയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് കമ്പനിക്ക് തീപിടിച്ചു. ഇവിടെയുണ്ടായിരുന്ന പ്ലാസ്റ്റിക് വസ്തുക്കളും പ്ലാസ്റ്റിക് പൊടിക്കുന്നതിനുപയോഗിക്കുന്ന മെഷീനും 3000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഷെഡ്ഡും കത്തിനശിച്ചു. 45 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. കൂടാലപ്പാട്, ചേറ്റുവപ്പറമ്പില് സി.പി.ബെന്നിയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് പോളിമേഴ്സ് എന്ന കമ്പനിയാണ് ചൊവ്വാഴ്ച വെളുപ്പിന് 1.40ഓടെ കത്തിനശിച്ചത്.
പെരുമ്പാവൂര്‍, അങ്കമാലി എന്നിവിടങ്ങളില്‍ നിന്നെത്തിയ എട്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ മൂന്ന് മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. എന്നാല്‍ നാട്ടുകാരില്‍ ചിലരുടെ എതിര്‍പ്പും നിസ്സഹകരണവും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിച്ചതായും പറയുന്നു. ഷോര്‍ട്ട്സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നും പ്ലാസ്റ്റിക് പൊടിക്കുന്ന കമ്പനിയില്‍ അപകടം നടക്കുന്ന സമയം അന്യസംസ്ഥാനക്കാരായ ജോലിക്കാര്‍ ഉണ്ടായിരുന്നതായും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ അസി. സ്റ്റേഷന് ഓഫീസര്‍ എന്‍.ജെ.ബേബി, ഫയര്മാന്മാരായ ഷാജി സെബാസ്റ്റ്യന്‍, സതീഷ് ചന്ദ്രന്, കെ.വി.ജോണി, പി.ആര്.പ്രദീപ് എന്നിവര്‍ ചേര്‍ന്നാണ് തീയണക്കുന്നതിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: