കോഴിക്കോട്: ശമ്പള വര്‍ദ്ധന ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ് തൊഴിലാളികള്‍ ജനുവരി ആറിന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്.
ബസ് തൊഴിലാളികള്‍ക്ക് 2008 ല്‍ തീരുമാനിച്ച വേതനമാണ് നിലവിലുള്ളത്. ക്ഷാമബത്ത ഇനത്തില്‍ നേരിയ വര്‍ദ്ധന ഉണ്ടായതൊഴിച്ചാല്‍ മറ്റ് വര്‍ദ്ധനവൊന്നും ഉണ്ടായിട്ടില്ല. ജീവിതച്ചെലവിലുണ്ടാകുന്ന വര്‍ദ്ധന സാധാരണ തൊഴിലാളികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഈ സാഹചര്യത്തിലാണ് വേജ് റിവിഷന്‍ ഉടനെ ഉണ്ടാവണമെന്നും അതിനുള്ള സ്വാഭാവിക നടപടിക്രമങ്ങളുടെ കാലതാമസം പരിഗണിച്ച് മൊത്ത വേതനത്തിന്റെ അമ്പത് ശതമാനം ഇടക്കാല ശമ്പള വര്‍ദ്ധന എല്ലാ തൊഴിലാളികള്‍ക്കും നല്‍കണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ബസ് ഉടമസ്ഥ സംഘം പ്രതിനിധികളുടെ പിടിവാശി മൂലം ഇക്കാര്യത്തില്‍ ഒത്തു തീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് സംയുക്ത തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ബസ്സുടമകളുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നിട്ടും തൊഴിലാളികളുടെ വേതനത്തില്‍ നേരിയ വര്‍ദ്ധനവ് പോലും നടപ്പാക്കാന്‍ ഉടമകള്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പണിമുടക്ക് നടത്തുന്നത്. പണിമുടക്ക് ഒഴിവാക്കി പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ബസ്സുടമകള്‍ പിടിവാശി ഒഴിവാക്കി യൂണിയനുകളുമായി സഹകരിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
പത്രസമ്മേളനത്തില്‍ കെ ഗംഗാധരന് (ബി എം എസ്), അബ്ബാസ് മേലാത്ത് (എ ഐ ടി യു സി), പി വി കൃഷ്ണന് (സി ഐ ടി യു), , കെ സി രാമചന്ദ്രന് (ഐ എന്‍ ടി യു സി), നീലിയോട്ട് നാണു (എച്ച് എം എസ്), യു പോക്കര് (എസ് ടി യു), കെ പി രാജന് (യു ടി യു സി) തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: