ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വധേരയും വന്‍കിട റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍ എഫും തമ്മിലുള്ള ഭൂമിയിടപാട് റദ്ദാക്കണമെന്ന നിര്‍ദ്ദേശം പഠിക്കാന്‍ ഹരിയാന സര്‍ക്കാര്‍ സമിതി രൂപീകരിച്ചത് ഇടപാടിലെ വന്‍അഴിമതി മറച്ചുവയ്ക്കാനാണെന്ന് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ അശോക് ഖേംക. ഭൂമിയിടപാടുമായി ബന്ധപ്പെട്ട ഉത്തരവ് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതലസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഖേംക രൂക്ഷവിമര്‍ശനം നടത്തിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി കൃഷന് മോഹന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി കഴിഞ്ഞയാഴ്ചയാണ് ചീഫ് സെക്രട്ടറി പി.കെ.ചൗധരിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
വധേരയും ഡിഎല്ഫുമായുള്ള ഭൂമി ഇടപാട് റദ്ദാക്കണമെന്ന തന്റെ നിര്‍ദ്ദേശം നീതിയുക്തവും അന്തിമവുമാണെന്ന് ചീഫ്സെക്രട്ടറിക്കയച്ച കത്തില്‍ അശോക് ഖേംക വ്യക്തമാക്കി. നേരിടേണ്ടിവരുന്ന അവഹേളനവും മാനസികസമ്മര്‍ദ്ദവും തന്നെ ദുര്ബലനാക്കുന്നതായും അദ്ദേഹം പരാതിപ്പെട്ടു. ഫരീദാബാദിലെ ക്രിസി ഗ്രാമവുമായി ബന്ധപ്പെട്ട തന്റെ മറ്റൊരു ഉത്തരവും വെല്ലുവിളി നേരിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ഹരിയാന സീഡ്സ് ഡവലപ്മെന്റ് കോര്പ്പറേഷന് എംഡിയായ ഖേംക ഭൂമിയിടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ നല്‍കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിക്ഷിപ്ത താത്പര്യമുള്ള സര്‍ക്കാര്‍ മുന്‍വിധിയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയിടപാട് റദ്ദാക്കണമെന്ന ഉത്തരവില്‍ പരാതിയുള്ളവര്‍ ഹൈക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുഡ്ഗാവിലെ ഷിക്കോപ്പൂരില് നാലേക്കറോളം സ്ഥലം റബോര്ട്ട് വധേര ഡിഎല്‍എഫിന് വിറ്റിരുന്നു. അന്ന് കോണ്‍സോളിഡേഷന്‍ ഡിജി ആയിരുന്നു ഖേംക. ഭൂമിയിടപാടിന് അനുവാദംനല്‍കിയ അസിസ്റ്റന്റ് കോണ്‍സോളിഡേഷന്‍ ഓഫീസര്‍ക്ക് അതിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബറിലാണ് ഭൂമികൈമാറ്റം റദ്ദാക്കിയത്. സീഡ്സ് ഡവലപ്മെന്റ് കോര്പ്പറേഷന് എംഡിയായി ചുമതല ഏല്ക്കുന്നതിന് മുമ്പ് തന്നെ 2005 മുതല്‍ റോബര്‍ട്ട് വധേരയുടെയും അദ്ദേഹത്തിന്റെ കമ്പനികളുടെയും പേരില്‍ നടന്നിട്ടുള്ള എല്ലാ ഭൂമിയിടപാടുകളും അന്വേഷിക്കണമെന്ന് ഗുഡ്ഗാവ് , ഫരീദാബാദ്, പല്‍വാള്‍, മിവത്ത് എന്നീ നാല് ജില്ലകളിലെ ഡപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് ഖേംക നിര്‍ദ്ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: