കൊച്ചി: അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണിക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തരുത് എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം.
രാവിലെ ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ കര്‍ശന ഉപാധികളോടെ മണിക്ക് ജാമ്യം നല്‍കാമെന്ന നിലപാട് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചിരുന്നു. 2012 നവംബര്‍ 21 മുതല്‍ മണി പീരുമേട് സബ്ജയിലിലാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് മേലെചെമ്മണ്ണാര്‍ അഞ്ചേരിബേബിയെ വധിച്ച കേസുമായി ബന്ധപ്പെട്ടാണ് മണിയെ അറസ്റ്റ് ചെയ്തത്.
ഇടുക്കി മണക്കാട് നടന്ന പൊതു പ്രസംഗത്തില്‍ കൊല ചെയ്ത് തങ്ങളാണെന്ന് മണി വെളിപ്പെടുത്തിയത് കേരളത്തില്‍ വന്‍ രാഷ്ട്രീയ കോലാഹലമാണ് സൃഷ്ടിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ 21ന് പുലര്‍ച്ചെ 5.40ന് കുഞ്ചിത്തണ്ണിയിലെ വീട്ടിലെത്തിയ പ്രത്യേക അന്വേഷണസംഘമാണ് മണിയെ അറസ്റ്റുചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: