ന്യൂദല്‍ഹി: ദല്‍ഹി കൂട്ടമാനംഭംഗ കേസില്‍ പ്രതികള്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. സാകേത് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം ഈ മാസം അഞ്ചിന് പരിഗണിക്കും. കേസിലെ പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയെ ഒഴിവാക്കി മറ്റ് അഞ്ചു പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കോടതിയില്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആയിരത്തോളം പേജുകളടങ്ങുന്ന കുറ്റപത്രത്തില്‍ മുപ്പതോളം സാക്ഷികളുണ്ട്. മാനഭംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കളവ് എന്നിങ്ങനെ ഏഴ് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബസ് ഡ്രൈവര്‍ രാംസിങ്, മുകേഷ്, അക്ഷയ് ഠാക്കൂര്‍, പവന് ഗുപ്ത, വിനയ് ശര്‍മ എന്നിവരും പ്രായപൂര്‍ത്തിയാവാത്ത ഒരാളുമാണ് പ്രതികള്‍.
പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണയ്ക്കായി പ്രത്യേക റിപ്പോര്‍ട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു നല്‍കും. പെണ്‍കുട്ടി നല്കിയ മൊഴി കേസില്‍ നിര്‍ണായകമാകും. പെണ്‍കുട്ടിയോടൊപ്പം അക്രമിക്കപ്പെട്ട സുഹൃത്താണ് മുഖ്യസാക്ഷി. പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാരും സിങ്കപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമീഷന് ഉദ്യോഗസ്ഥരും കേസില്‍ സാക്ഷികളാകും.
ഡിസംബര്‍ 16ന് രാത്രി 9.15നാണ് പെണ്‍കുട്ടിയും സുഹൃത്തും ബസ്സില്‍ കയറിയത്. പ്രതികള്‍ പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചപ്പോള്‍ യുവാവ് ചോദ്യംചെയ്തു. പ്രതികള്‍ യുവാവിനെ കയ്യേറ്റം ചെയ്തപ്പോള്‍ തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ക്രൂരമായി അക്രമിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെയും യുവാവിനെയും വിവസ്ത്രരാക്കി റോഡില്‍ തള്ളിയശേഷം ബസ് കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
അതിനിടെ ദല്‍ഹി പോലീസിനെ ഹൈക്കോടതി വിമര്‍ശിച്ചു. സമരത്തിനിടെ നിരോധനാജ്ഞ പ്രഖ്യാപിച്ച നടപടിയെയാണ് ദല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചത്. നിരോധനാജ്ഞ പ്രഖ്യാപിക്കാതെ തന്നെ ക്രമസമാധാനം ഉറപ്പുവരുത്തേണ്ടതായിരുന്നെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മുതിര്‍ന്ന അഭിഭാഷകന് ധ്യാന്‍ കൃഷ്ണനാണ് കേസിലെ സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: